മോട്ടോര്‍ ബൈക്കുകളുടെ ലോകത്തെ ക്ലാസിക് പേരുകളിലൊന്നാണ് റോയല്‍ എന്‍ഫീല്‍ഡ് (Royal Enfield). ഈ കമ്പനി 1990കളില്‍ നിര്‍മ്മിച്ച ഡീസന്‍ എന്‍ജിന്‍ ബൈക്കായ റോയല്‍ എന്‍ഫീല്‍ഡ് ടോറസ് ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു.
അന്നുവരെ പെട്രോളില്‍ മാത്രം ഇരുചക്ര വാഹനങ്ങൾ ഓടിയിരുന്ന ഒരു രാജ്യത്തേക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ടോറസ് കടന്നുവന്നത്.
സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍, ബുള്ളറ്റ് ഡീസല്‍ മാതൃകയിലാണ് ഈ ബൈക്ക് എത്തിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ അതിര്‍ത്തി പട്രോളിംഗ് ആവശ്യങ്ങള്‍ക്കായാണ് ഇവ ആദ്യം രൂപകല്‍പ്പന ചെയ്തത്. എന്നാല്‍ പിന്നീട് എല്ലാവരിലേക്കും എത്തി പുതിയ ട്രെന്‍ഡുണ്ടാക്കി. 1990കളില്‍ മാര്‍ക്കറ്റില്‍ ചെറിയ മത്സരം നേരിടേണ്ടി വന്നെങ്കിലും തന്റെ പദവി കോട്ടം തട്ടാതെ നിലനിര്‍ത്താന്‍ റോയല്‍ എന്‍ഫീല്‍ഡിനായി.
ഇത്രയും സവിശേഷതകളുണ്ടായിട്ടും അധികം നാള്‍ നിരത്തുകളിലോടാന്‍ ഈ ബൈക്കുകള്‍ക്ക് കഴിഞ്ഞില്ല. ചില വെല്ലുവിളികളും നേരിടേണ്ടി വന്നിരുന്നു. ഡീസല്‍ ആയിരുന്നു അക്കാലത്ത് കൂടുതല്‍ ലാഭകരം. എന്നാല്‍ മലീനികരണം സംബന്ധിച്ച സര്‍ക്കാര്‍ മാനദണ്ഡം പാലിക്കാന്‍ ടോറസ് ബൈക്കുകള്‍ക്ക് സാധിച്ചില്ല. ഡീസല്‍ എന്‍ജിനുകളുടെ ശാപമാണ് കറുത്ത നിറത്തിലുള്ള വല്ലാത്ത പുക. ഇത് ടോറസ് ബൈക്കുകള്‍ക്കും ഒരു വെല്ലുവിളിയായി. കൂടാതെ ഡീസല്‍ എന്‍ജിന്‍ ഫ്യൂവല്‍ ഇന്‍ജെക്ടറിനെ കൂടുതല്‍ ആശ്രയിക്കുന്നതും ചെലവു കൂടാന്‍ കാരണമായി. പതിവായുള്ള സര്‍വ്വീസിംഗും അറ്റകുറ്റപ്പണിയും ബൈക്കിന്റെ പ്രധാന വെല്ലുവിളികളിലൊന്നായിരുന്നു.
2000 ആയപ്പോഴേക്കും ടോറസ് ബൈക്കുകളുടെ ഉത്പ്പാദനം നിര്‍ത്തിവെയ്ക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് തീരുമാനിച്ചു. അക്കാലത്ത് വെറും 65,000 രൂപയായിരുന്നു ഈ ബൈക്കിന്റെ വില. എന്നാല്‍ ഡീസല്‍ എന്‍ജിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മലിനീകരണവും നിയന്ത്രിക്കാന്‍ കഴിയാതായതോടെ കൃത്യമായ വിപണി വിഹിതം പിടിച്ചെടുക്കാന്‍ ടോറസ് ബൈക്കുകള്‍ക്ക് ആയില്ല. പതിയെ പതിയെ അവ നിരത്തുകളിൽ നിന്നും അപ്രക്ഷ മാകാനും തുടങ്ങി.