പാമ്പുകളെ പിടികൂടുന്നതില്‍ വൈദഗ്ധ്യമുള്ള വാവ സുരേഷിന് പാമ്പിനെ പിടിക്കാന്‍ ലൈസന്‍സ് അനുവദിക്കാൻ വനംവകുപ്പ് തീരുമാനം.
ഇന്നലെ നിയമസഭാ പെറ്റിഷന്‍സ് കമ്മിറ്റിയുടെ തെളിവെടുപ്പില്‍, വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടാന്‍ സന്നദ്ധനാണെന്ന് വാവ സുരേഷ് അറിയിച്ചു. ഇതിന് പിന്നാലെയാണ് ലൈസന്‍സ് നല്‍കാന്‍ വനംവകുപ്പ് തീരുമാനിച്ചത്.
പാമ്പുപിടിക്കാന്‍ വനം വകുപ്പ് അനുവദിക്കുന്നില്ലെന്ന് കാട്ടി നിയമസഭ പെറ്റിഷന്‍ കമ്മിറ്റിക്ക് വാവ സുരേഷ് നല്‍കിയ പരാതിയില്‍ ഹീയറിംഗ് നടത്താന്‍ കൂടിയ യോഗത്തിലാണ് തീരുമാനമായത്.
കമ്മിറ്റി ചെയര്‍മാന്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടാന്‍ സന്നദ്ധനാണെന്ന് സുരേഷ് അറിയിച്ചതോടെ ലൈസന്‍സിനായി വനം വകുപ്പിന് അപേക്ഷ നല്‍കാന്‍ പെറ്റിഷന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി ജയപ്രസാദ് അപേക്ഷ അംഗീകരിക്കുകയും ചെയ്തു. ലൈസന്‍സ് വനം വകുപ്പ് ഉടന്‍ വാവ സുരേഷിന് കൈമാറും.