ഓസ്ട്രേലിയക്കെതിരെ ആദ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം. 200 റൺസ് വിജയലക്ഷ്യം തേടി ബാറ്റ് ചെയ്ത ഇന്ത്യ 42.3 ഓവറിൽ ലക്ഷ്യം കണ്ടു. വിരാട് കോഹ്ലിയുടെയും (85) കെഎൽ രാഹുലിന്റേയും (97) ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യയുടെ ജയം. കെഎൽ രാഹുലാണ് കളിയിലെ താരം.
ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 49.3 ഓവറിൽ 199ന് ഓൾഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർ ബോർഡിൽ രണ്ട് റൺസ് ചേർക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായിരുന്നു. തുടർന്ന് നാലാം വിക്കറ്റിൽ കെഎൽ രാഹുലും കോഹ്ലിയും ഉണ്ടാക്കിയ പാർട്ണർഷിപ്പാണ് ഇന്ത്യക്ക് നിർണ്ണായകമായത്.
നേരത്തെ, സ്പിന്നർമാരുടെ കരുത്തിലാണ് ഇന്ത്യ കംഗാരുപ്പടയെ വരിഞ്ഞുമുറുക്കിയത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകളുമായി തിളങ്ങി. ജഡേജയുടെ മാന്ത്രിക സ്പെല്ലിൽ മൂന്ന് ഓസീസ് താരങ്ങളാണ് മുട്ടു മടക്കിയത്. രണ്ടു പേരെ മടക്കി കുൽദീപ് യാദവും മികവ് കാട്ടി. ബുംറയും രണ്ട് വിക്കറ്റെടുത്തു.
ഓസീസിന്റെ ടോപ് സ്കോറർ സ്റ്റീവൻ സ്മിത്ത് (46), ലബുഷാൻ (27), അലക്സ് കാരെ (0) എന്നിവരാണ് ജഡേജയ്ക്ക് മുന്നിൽ വിക്കറ്റ് അടിയറവ് വച്ചത്.