പ്രേക്ഷകരെ ഏറെ ഹരം പിടിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും വരുന്നു.മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്തു വൻ പ്രദർശന വിജയം നേടിയ ലൂസിഫറിൽ മോഹൻലാൽ നിറഞ്ഞാടിയ കഥാപാത്രമാണിത്.
കഴിഞ്ഞ നാലു വർഷത്തിലധികമായി സ്റ്റീഫൻ നെടുമ്പുള്ളിയെ പ്രേഷകർ പുതുമയോടെ വീണ്ടും കാണുവാൻ കാത്തിരിക്കുകയായിരുന്നു. അതിനു തുടക്കമിട്ടത് ഒക്ടോബർ അഞ്ച് വ്യാഴാഴ്ച്ച ദില്ലി ഹരിയാനാ ബോർഡറിലുള്ള ഫരീദാബാദിലായിരുന്നു.
രണ്ടാം ഭാഗത്തിന് തുടര്‍ച്ച ഇട്ടു കൊണ്ടാണ് ലൂസിഫറിന്റെ പര്യവസാനം.മുരളി ഗോപി തന്നെയാണ് തിരക്കഥ. ബ്രഹ്മാണ്ഡ ചിത്രമായ എംബുരാന്‍ ആശിര്‍വാദ് സിനിമാസും ഇന്‍ഡ്യയിലെ വന്‍കിട നിര്‍മ്മാണ സ്ഥാപനമായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.ആന്റണി പെരുമ്പാവൂരും സുഭാഷ്‌കരനുമാണ് നിര്‍മ്മാതാക്കള്‍.
വ്യത്യസ്ഥ ലൊക്കേഷനുകളില്‍,നിരവധി ഷെഡ്യൂളുകളിലൂടെയാണ് ചിത്രീകരണം പൂര്‍ത്തിയാകുന്നത്.ഇരുപതോളം വിദേശ രാജ്യങ്ങളിലും ചിത്രീകരണമുണ്ട്.യു.എ.ഇ,അമേരിക്ക,റഷ്യ എന്നിവിടങ്ങളിലായി പ്രധാന രംഗങ്ങള്‍ ചിത്രീകരിക്കും.വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിട യില്‍ കാലിനു പരിക്കു പറ്റിയ പൃഥ്വിരാജ് വിശ്രമത്തിനു ശേഷം തിരിച്ചെത്തിയാണ് ഷൂട്ടിംഗ് തുടങ്ങിയത്.
വലിയ മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നത്.മലയാളത്തിനു പുറമേ ഹിന്ദി,തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്.ലൂസിഫറിലെ അഭിനേതാക്കളായ പ്രഥ്വിരാജ്,ടൊവിനോ തോമസ്,മഞ്ജു വാര്യര്‍,ശശി കപൂര്‍,ഇന്ദ്രജിത്ത്,ബൈജു സന്തോഷ്,സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ ശക്തമായ സാന്നിദ്ധ്യമാണ്.നിരവധി വിദേശ താരങ്ങളും ഇന്‍ഡ്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
പൂജക്കായി മോഹന്‍ലാല്‍ നാലാം തീയതി തന്നെ ദില്ലിയില്‍ എത്തിച്ചേര്‍ന്നിരുന്നു.
ഈ ഷെഡ്യൂളില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നില്ല.ദില്ലിയില്‍ നിന്നും മടങ്ങി കൊച്ചിയിയിലെത്തുന്ന മോഹന്‍ലാല്‍ ബാറോസിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി മൈസൂറില്‍ വൃഷഭ യില്‍ ജോയിന്റ് ചെയ്യും.ഈ ഷെഡ്യൂളോടെ വൃഷഭപൂര്‍ത്തിയാകും.തുടര്‍ന്ന് എംബുരാനില്‍ അഭിനയിച്ചു തുടങ്ങും.
സംഗീതം – ദീപക് ദേവ്. സുജിത് വാസുദേവാണ് ഛായാഗ്രാഹകന്‍.
എഡിറ്റിംഗ്-അഖിലേഷ്മോഹന്‍