അമ്മയെ കാത്ത്, കരച്ചിൽ അടക്കാതെ അവൾ

At Malayalam
1 Min Read

കുടുംബ കലഹത്തെ തുടർന്ന് അമ്മ ബസിൽ ഉപേക്ഷിച്ച അഞ്ചുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് നാലുദിവസമായി കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിലെ ശിശുസംരക്ഷണ വിഭാഗത്തിൽ കിടക്കുകയാണ്.പരിചരിക്കാൻ അച്ഛനും നഴ്‌സുമാരുമുണ്ട്. എങ്കിലും അമ്മയെ കാണാതെ അവളുടെ കരച്ചിലടങ്ങുന്നില്ല.

തൃശൂർ സ്വദേശിയായ രാജേന്ദ്രന്റെയും തിരുച്ചിറപ്പിള്ളി സ്വദേശി ദിവ്യയുടെയും മകളാണ്. കുടുംബ കലഹത്തെത്തുടർന്ന് കോയമ്പത്തൂരിൽ നിന്ന് ഗാന്ധിപുരത്തേക്കുള്ള ബസിൽ ദിവ്യ, കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ബസിൽ അടുത്തിരുന്ന സ്ത്രീക്ക് കുഞ്ഞിനെ ഒന്നു പിടിക്കൂവെന്ന് പറഞ്ഞ് കൈമാറി. പെട്ടെന്ന് അടുത്ത സ്റ്റോപ്പിലിറങ്ങി ദിവ്യ മുങ്ങി. അമ്മയെ കാണാതെ കുഞ്ഞ് കരഞ്ഞപ്പോഴാണ് സംഭവം അറിയുന്നത്. ബസ് ജീവനക്കാർ പൊലീസിനെ വിളിച്ചു. പൊലീസ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. സമൂഹമാദ്ധ്യമങ്ങളിൽ കുഞ്ഞിന്റെ ചിത്രം പ്രചരിച്ചു. പൊലീസ് സമാന്തര അന്വേഷണവും തുടർന്നു. അച്ഛൻ തിങ്കളാഴ്ച ആശുപത്രിയിലെത്തി

പക്ഷേ, അമ്മയ്ക്ക് മാത്രമേ കുഞ്ഞിന് കൈമാറാനാകൂവെന്ന് പൊലീസ് പറഞ്ഞു. എല്ലാ രേഖകളും ഫോട്ടോകളും കാണിച്ചെങ്കിലും രാജേന്ദ്രന് കുഞ്ഞിനെ നൽകിയില്ല. ദിവ്യയെ ഫോണിൽ പലതവണ വിളിച്ചെങ്കിലും കിട്ടിയില്ല. ഒടുവിൽ ഫോണിൽ രാജേന്ദ്രനുമായി ദിവ്യ സംസാരിച്ചു. ഇന്നലെ ആശുപത്രിയിലെത്താമെന്ന് പറഞ്ഞെങ്കിലും വന്നില്ല. ഇന്ന് രാജേന്ദ്രൻ, തിരുച്ചിറപ്പിള്ളിയിൽ പോയി ദിവ്യയെ കൊണ്ടുവരാനുളള ശ്രമത്തിലാണ്.

Share This Article
Leave a comment