കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിനായി വാങ്ങിയ ഇലക്ട്രിക്
ഡബിൾ ഡക്കർ ബസിന്‍റെ ട്രയൽ റണ്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തി. മന്ത്രി ഓടിച്ച ബസിൽ കെഎസ്ആർടിസിയിലെ ജീവനക്കാരും ഉദ്യോഗസ്ഥരുമായിരുന്നു യാത്രക്കാർ. ഈ മാസം അവസാനത്തോടെ ബസ് നിരത്തിലിറങ്ങും. തിരുവനന്തപുരത്തെ നഗര കാഴ്ചകൾ കാണാനാണ് ഈ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് ഉപയോഗിക്കുക. കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്‍റെ ഉടമസ്ഥതയിലാണ് ബസ്. ഓപ്പറേറ്റ് ചെയ്യുന്നതും സ്വിഫ്റ്റാണ്.
മുംബൈയില്‍ നിന്നും കെഎസ്ആർടിസി വാങ്ങിയ രണ്ട് ഓപ്പൺ ബസുകളിലൊന്നാണ് തലസ്ഥാനത്തെത്തിയത്. താഴത്തെ നിലയില്‍ 30 സീറ്റുകളും മുകളിൽ 35 സീറ്റുകളുമാണ് ബസ്സിലുള്ളത്. യാത്രക്കാര്‍ക്ക് ടിവി കാണാനും, പാട്ട് കേള്‍ക്കാനുമുള്ള സൗകര്യവും ബസ്സിലുണ്ട്. അഞ്ച് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പത്മനാഭസ്വാമിക്ഷേത്രം, ഭീമാപള്ളി, ശംഖുമുഖം, പാളയം തുടങ്ങി തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങളിലൂടെ ബസ് സർവീസ് നടത്തും.