നിപ വൈറസിനെതിരെയുള്ള വാക്സിൻ മനുഷ്യരിൽ പരീക്ഷണത്തിനായി ഒരുങ്ങുന്നു. യുകെയിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് വാക്സിൻ പരീക്ഷിച്ചത്. 18 വയസിനും 55 വയസിനും ഇടയിലുള്ളവരിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ ഡോസ് ChAdOx1 നിപ ബി വാക്‌സിൻ നൽകിയത്. നിലവിൽ 51 പേരിലാണ് പരീക്ഷണം പുരോഗമിക്കുന്നത്. ഇന്ത്യയുൾപ്പെടെ പല ഏഷ്യൻ രാജ്യങ്ങളെയും ബാധിച്ച വൈറസ് ആണ് നിപ. കൂടാതെ 75 ശതമാനം കേസുകളിലും മാരകമായേക്കാവുന്ന രോഗം കൂടിയാണ് നിപ വൈറസ് എന്ന് ഗവേഷകർ പറയുന്നു.
അഞ്ചാംപനിപോലുള്ള രോഗകാരികളായ പാരാമിക്സോ വൈറസിന്റെ അതേ കുടുംബത്തിൽപെട്ടതാണ് നിപ വൈറസ്. ഉയർന്ന നിരീക്ഷണം വേണ്ട മുൻഗണനാ രോഗമായി നിപ വൈറസിനെ ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്. മലേഷ്യയിലും സിംഗപ്പൂരിലും നിപ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത് 25 വർഷമായെങ്കിലും നിലവിൽ അംഗീകൃത വാക്‌സിനുകളോ ചികിത്സകളോ കണ്ടുപിടിച്ചിട്ടില്ല.
രോഗത്തെ പ്രതിരോധിക്കാനുള്ള ഒരു പ്രധാന നാഴികക്കല്ലാണ് ഈ വാക്സിൻ പരീക്ഷണം. ആസ്ട്രസെനക്ക കോവിഡ്-19 വാക്‌സിൻ പരീക്ഷണത്തിന് ഉപയോഗിച്ച അതേ വൈറൽ വെക്റ്റർ വാക്‌സിൻ പ്ലാറ്റ്ഫോമാണ് ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയും ഉപയോഗിക്കുന്നത്. അടുത്ത 18 മാസത്തിനുള്ളിൽ പദ്ധതി പ്രാവർത്തികമാക്കുമെന്നും നിപ ബാധിത രാജ്യത്ത് കൂടുതൽ പരീക്ഷണങ്ങൾ നടക്കുമെന്നും ഗവേഷകർ അറിയിച്ചു.