ക്യാപ്ടനായും കോച്ചായും ജർമ്മനിയെ ലോകചാമ്പ്യൻമാരാക്കിയ, കൈസർ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ഫ്രാൻസ് ബെക്കൻബോവർക്ക് കണ്ണീരോടെ വിട ചൊല്ലുകയാണ് ലോകം.
ജർമ്മനി ജന്മം നൽകിയെ ഏറ്റവും മികച്ച ഫുട്ബാളറായിരുന്നു ബെക്കൻബോവർ. അറുപതുകളിലും എഴുപതുകളിലും ഫുട്ബാൾ മൈതാനം അടക്കി ഭരിച്ച മഹാപ്രതിഭ. ഗോളടിക്കുന്നവർക്ക് വീരപരിവേഷമുള്ള ഫുട്ബാളിൽ ഗോളുകൾ തടഞ്ഞുകൊണ്ട് ഇതിഹാസമായി മാറുകയായിരുന്നു ബെക്കൻ ബോവർ.
ആധുനിക ഫുട്ബാളിൽ സ്വീപ്പർ എന്ന പൊസിഷന്റെ ഉപജ്ഞാതാവാണ് ലോക ഫുട്ബാളിലെ ഏറ്റവും ഭാവനാസമ്പന്നനായ ഈ ഓൾറൗണ്ടർ. മുന്നേറ്റ നിരക്കാർ മുൻപന്തിയിലുള്ള ബാലോൺ ദി യോർ പുരസ്കാരത്തിന് 1972ലും 1976ലും അവകാശിയായത് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിരോധ താരം എന്ന് വാഴ്ത്തപ്പെടുന്ന ബെക്കൻ ബോവറായിരുന്നു.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മ്യൂണിക്കിലാണ് ബെക്കൻബോവറുടെ അന്ത്യം. കടുത്ത ഹൃദ്യോഗിയായിരുന്ന ബെക്കൻ ബോവറിനെ നിരവധി രോഗങ്ങൾ അലട്ടിയിരുന്നു.ജർമ്മൻ ദേശീയ വാർത്താ ഏജൻസിയായ ഡി.പി.എയിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെ ബെക്കൻ ബോവറുടെ കുടുംബമാണ് അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവിട്ടത്.