ബാങ്കില്‍ പണം നിക്ഷേപിക്കുന്ന പരിപാടിയിൽ ഇന്ത്യക്കാര്‍ക്ക് താല്പര്യമില്ലായതായി പുതിയ കണക്കുകള്‍. റിസര്‍വ് ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്‍റെ ജി ഡി പിയുടെ 7.1 ശതമാനം സംഭാവന ചെയ്തിരുന്ന ബാങ്ക് സേവിംഗ്സ് 2023 ആയപ്പോഴേക്കും 5.1 ശതമാനമായി കുറഞ്ഞതായി കാണുന്നു. ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്ന ശീലത്തില്‍ നിന്നു ആളുകൾ പിന്തിരിയാൻ തുടങ്ങിയിരിക്കുന്നു എന്നാണ് കരുതേണ്ടതന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
ആര്‍ ബി ഐയുടെ റിപ്പോര്‍ട്ട് പരിശോധിച്ചാൽ കുറഞ്ഞ സമ്പാദ്യവും വലിയ ബാധ്യതകളും എന്ന രീതിയിലേക്ക് സാമ്പത്തിക മാനേജ്മെന്‍റ് മാറുന്നു എന്ന് കാണേണ്ടിയിരിക്കുന്നു. എന്നാല്‍ കോവിഡിന് ശേഷം നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കിലുണ്ടായ കുറവ് മൂലം മിക്കവരും വീടോ വാഹനമോ വാങ്ങുന്നതായും കാണുന്നു. ഇക്കാരണത്താലാണ് ബാങ്ക് നിക്ഷേപങ്ങളില്‍ കുറവ് വന്നതെന്നാണ് കേന്ദ്ര ധന മന്ത്രാലയത്തിന്റെ കാഴ്ചപ്പാട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ പഠനവും ഇക്കാര്യം ശരിവയ്ക്കുന്നതാണത്രേ. കഴിഞ്ഞ രണ്ടു വര്‍ഷമായി റീട്ടെയില്‍ വായ്പകളുടെ 50 ശതമാനവും ഭവനം, വിദ്യാഭ്യാസം, വാഹനം വാങ്ങല്‍ എന്നീ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് എസ് ബി ഐ റിപ്പോര്‍ട്ടിലും പറയുന്നു.കുറഞ്ഞ പലിശ നിരക്ക് ലഭിച്ചിരുന്ന കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ് ഈ പ്രവണത ശക്തിപ്പെട്ടത്. കുടുംബങ്ങളുടെ സമ്പാദ്യമെന്നത് ബാങ്ക് നിക്ഷേപത്തെ അടിസ്ഥാനമാക്കി മാത്രമല്ല, ഭൗതികമായ സമ്പാദ്യം കൂടി കണക്കിലെടുത്താകണമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇതു സംബന്ധിച്ച ശുപാര്‍ശ.
രാജ്യത്തെ കുടുംബങ്ങളുടെ ബാങ്കുകളിലെ സമ്പാദ്യം ഗണ്യമായി കുറഞ്ഞെങ്കിലും മറ്റ് ആസ്തികള്‍ വാങ്ങുകയോ, നിര്‍മിക്കുകയോ ചെയ്യുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മുന്നേറ്റവും ഭൂമി വിലയിലെ വര്‍ധനവും ഇതിന് ആക്കം കൂട്ടിയതാവാം എന്നും റിപ്പോർട്ടുണ്ട്.