വിഷംവിറ്റ് നൂറിലധികം പേരെ ആത്മഹത്യ ചെയ്യാൻ ‘സഹായിച്ചെന്ന’ കുറ്റത്തിന് 57കാരൻ കാനഡയിൽ അറസ്റ്റിൽ. ഒന്റേറിയോ സ്വദേശിയും ഷെഫുമായ കെന്നത്ത് ലോയാണ് പിടിയിലായത്. നാൽപ്പതോളം രാജ്യങ്ങളിലായി നൂറിലധികം പേർ ജീവനൊടുക്കാൻ ഇയാൾ കാരണമായെന്ന് പൊലീസ് പറയുന്നു.
2020 മുതൽ ഓൺലൈൻ സ്റ്റോർ വഴിയാണ് ഇയാൾ വിഷം വിറ്റിരുന്നത്. വിവിധ രാജ്യങ്ങളിലേക്കായി 1200 പാക്കേജുകൾ ഇയാൾ അയച്ചു. ഇതിൽ 160 പാക്കേജുകൾ കാനഡയിൽ തന്നെയാണ് വിറ്റത്. യു.കെയിൽ കെന്നത്തിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങിയ 272 പേരിൽ 88 പേർ ആത്മഹത്യ ചെയ്തെന്ന് യു.കെ നാഷണൽ ക്രൈം ഏജൻസി അറിയിച്ചു.
യു.എസ്, ഇറ്റലി, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ജർമ്മനി, സ്വിറ്റിസ്ർലൻഡ് എന്നിവിടങ്ങളിലും കെന്നത്തിന്റെ ഉൽപ്പന്നങ്ങൾ എത്തി. അതേ സമയം, തനിക്കെതിരെയുള്ള കുറ്റങ്ങൾ കെന്നത്ത് നിഷേധിച്ചു. ഉൽപ്പന്നങ്ങൾ വാങ്ങി ആളുകൾ ചെയ്യുന്ന കാര്യത്തിന് താൻ ഉത്തരവാദിയല്ല എന്നാണ് ഇയാളുടെ വാദം.