ഗാസയിൽ ഹമാസ് ബന്ദികളാക്കിയ മൂന്ന് ഇസ്രായേൽ പൗരന്മാരെ വെടിവെച്ചുകൊന്ന് ഇസ്രായേൽ സൈന്യം. യോതം ഹൈം (28) സമര് തലാല്‍ക്ക (22) അലോണ്‍ ഷംരിസ് (26) എന്നീ ഇസ്രയേലി ബന്ദികളാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട ഇവരെ അബദ്ധത്തില്‍ കൊലപ്പെടുത്തിയതാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വിശദീകരിച്ചു. അക്രമികളാണെന്ന് സംശയിച്ചാണ് മൂന്ന് പേർക്കെതിരെയും സേന വെടിയുതിർത്തത്. പിന്നീടുള്ള പരിശോധനയിലാണ് ഇവർ മുൻപ് ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാണെന്ന് വ്യക്തമായത്.
ഒക്ടോബർ ഏഴിന് നിർ ആമിലെ തൊഴിൽ സ്ഥലത്തുനിന്നാണ് ഇവരെ ഹമാസ് തട്ടിക്കൊണ്ട് പോയത്. സംഭവത്തില്‍ ദുഃഖമറിയിച്ച ഇസ്രയേല്‍ സൈന്യം, അന്വേഷണം നടക്കുന്നുണ്ടെന്നും അറിയിച്ചു. “അസഹനീയമായ ദുരന്തം” എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഭവത്തിൽ പ്രതികരിച്ചു. വൈറ്റ് ഹൗസ് സംഭവത്തെ “ദാരുണമായ തെറ്റ്” എന്ന് വിശേഷിപ്പിച്ചു. സംഭവത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ ടെൽ അവീവ് നഗരത്തിലെ ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിൽ നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി തടിച്ചുകൂടി.