സ്പോട്ട് ബുക്കിങ്ങോ വെർച്വൽ ബുക്കിങ്ങോ ഇല്ലാത്ത ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടരുതെന്ന് ഹൈക്കോടതി നിർദ്ദേശം. ശബരിമലയിൽ തിരക്ക് അനിയന്ത്രിതമായ സാഹചര്യത്തിലാണ് കോടതി ഇടപെടൽ. കുട്ടികൾക്കും പ്രായമായ സ്ത്രീകൾക്കും മതിയായ സൗകര്യങ്ങൾ നൽകി സുഗമമായ ദർശനം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി എന്‍എസ്എസ്-എന്‍സിസി വളണ്ടിയർമാരെ സഹായത്തിന് വിളിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് സൗകര്യം കിട്ടുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, ക്യൂ കോംപ്ലക്സുകളിൽ 24 മണിക്കൂറും ശുചീകരണം നടത്തണമെന്നും പറഞ്ഞു. നിലയ്ക്കലില്‍ തിരക്കാണെങ്കില്‍ മറ്റിടങ്ങളില്‍ പാര്‍ക്കിംഗ് ഒരുക്കണമെന്നും ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും വോളണ്ടിയര്‍മാരുടെ സഹായം തേടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ പാർക്കിങ് ഗ്രൗണ്ടിൽ നിയോഗിക്കണം. ക്യൂ കോംപ്ലക്സിലും ഇടത്താവളത്തിലും ചുക്കുവെള്ളം, ബിസ്കറ്റ് തുടങ്ങിയവ നൽകണമെന്നും ഇതിനായി കൂടുതൽ ജീവനക്കാരെ നിയോഗിക്കാനും കോടതി നിർദ്ദേശം നൽകി.
