വിരലടയാളം എടുക്കാനാവാത്തവർക്ക് ഐറിസ് സ്കാൻ രേഖ പ്രകാരം ആധാർ നൽകാമെന്നു കേന്ദ്ര സർക്കാർ. ഇതിനായി കേന്ദ്രം ആധാർ മാര്‍ഗനിര്‍ദേശങ്ങളിൽ മാറ്റം വരുത്തി. വിരലുകൾ ഇല്ലാത്തതിനാൽ ആധാർ നിഷേധിക്കപ്പെട്ട കുമരകം പള്ളിത്തോപ്പ് പുത്തൻപറമ്പിൽ ജോസിമോൾ പി. ജോസ് എന്ന യുവതിയുടെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇടപെട്ട് ജോസിമോൾക്ക് ആധാർ ലഭ്യമാക്കിയിരുന്നു.
കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശപ്രകാരം ഇനിമുതൽ വിരലയടയാളം നൽകാൻ കഴിയാത്തവര്‍ക്ക് ഐറിസ് സ്കാൻ ചെയ്ത് ആധാർ നൽകണം. ഐറിസ് നൽകാൻ കഴിയാത്തവർക്ക് വിരലടയാളം മാത്രം മതി. വിരലടയാളവും ഐറിസ് സ്കാനും ലഭ്യമല്ലെങ്കിലും എൻറോൾ ചെയ്യാനാകും എന്നതാണ് പുതിയ നിർദേശങ്ങളിൽ പ്രധാനം.ഇത്തരക്കാർക്ക് ലഭ്യമായ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് ആധാറിന് എന്റോള്‍ ചെയ്യാം. നല്കാന് കഴിയാത്ത ബയോമെട്രിക് വിവരങ്ങള്‍ എന്തെല്ലാമാണെന്ന് പ്രത്യേകം രേഖപ്പെടുത്തണം. ഇതൊടൊപ്പം ബയോമെട്രിക് വിവരം നല്കാന് കഴിയാത്ത സാഹചര്യം വ്യക്തമാക്കുന്ന ഫോട്ടൊ എടുത്ത് ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രത്തിലെ സൂപ്പര്‍വൈസര്‍ സാക്ഷ്യപ്പെടുത്തണം.
