കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ യാത്രാ കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനമെടുത്തതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍. ടെന്‍ഡര്‍ പ്രസിദ്ധീകരിക്കാന്‍ കേരള മാരിടൈം ബോര്‍ഡിനെയും നോര്‍ക്കയെയും ചുമതലപ്പെടുത്തിയായും അദ്ദേഹം ലോക്സഭയില്‍ അറിയിച്ചു. കഴിഞ്ഞ മാസം ഷിപ്പിങ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, നോര്‍ക്ക റൂട്ട്സ്, കേരള മാരിടൈം ബോര്‍ഡ് എന്നിവയുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിങിലാണ് തീരുമാനമെടുത്തത്.
കേരളത്തിനും ഗള്‍ഫിനും ഇടയില്‍ സര്‍വീസ് തുടങ്ങുന്നതിനായി ഉടനടി കപ്പല്‍ നല്കാന് കഴിയുന്നവരും അനുയോജ്യമായ കപ്പലുകള്‍ കൈവശമുള്ളവരും സര്‍വീസ് നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവര്‍ക്കുമാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സാധിക്കുക. യാത്രയ്ക്കായി കപ്പല്‍ സര്‍വ്വീസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈബി ഈഡന് എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി മലബാറില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍ സർവീസ് കൊണ്ടുവരുമെന്ന് ജൂണിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രസ്താവിച്ചിരുന്നു.