മണിപ്പൂരിലെ നാല് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനരാരംഭിക്കുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി ഖാഷിം വഷും അറിയിച്ചു. ഉഖ്രുൾ, ചന്ദേൽ, തമെങ്ലോങ്, സേനാപതി എന്നീ നാല് ജില്ലകളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ ഉടൻ പുനഃസ്ഥാപിക്കുകയെന്നും മന്ത്രി ഖാഷിം വഷും പറഞ്ഞു. ഉഖ്രുളിൽ നടന്ന ഒരു ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഖാഷിം ഇക്കാര്യം പറഞ്ഞത്.
നാല് ജില്ലകളുടെ ആസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ സർക്കാർ മൊബൈൽ ടവറുകൾ തുറക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നാല് ജില്ലകളും നാഗ ഭൂരിപക്ഷ പ്രദേശങ്ങളാണ്. മെയ് മൂന്ന് മുതൽ മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപം ബാധിക്കാത്ത ജില്ലയാണ് ഇതെന്നും വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ ആറ് മാസമായി സംസ്ഥാനത്ത് നടക്കുന്ന വംശീയ കലാപം ബാധിക്കപ്പെട്ടിട്ടില്ലാത്ത പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാരിനോട് മണിപ്പൂർ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മണിപ്പൂർ സർക്കാർ സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് നിരോധനം നവംബർ എട്ട് വരെ നീട്ടിയതിന് പിന്നാലെയായിരുന്നു കോടതിയുടെ നിർദേശം.