പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ഇറാൻ – അമേരിക്ക രണ്ടാംഘട്ട നയതന്ത്ര ചർച്ചകളിൽ അനിശ്ചിതത്വം. യു എസിന്റെ നാവിക ഉപരോധം നിലനിൽക്കുന്നിടത്തോളം കാലം പാകിസ്ഥാനിലേക്ക് പ്രതിനിധി സംഘത്തെ അയക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി.
പ്രശ്ന പരിഹാരത്തിന് പാകിസ്ഥാൻ വിദേശ കാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദർ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണിൽ ചർച്ച നടത്തിയിരുന്നു. ഇറാൻ പ്രസിഡന്റും പാക് പ്രധാനമന്ത്രിയും തമ്മിൽ ഇക്കാര്യത്തിൽ ഫോൺ സംഭാഷണം നടത്തുമെന്നും റിപ്പോർട്ടുണ്ട്.
നേരത്തെ രണ്ടാഘട്ട ചർച്ചകൾക്കായി യു എസ് പ്രതിനിധി സംഘം നാളെ ഇസ്ലാമാബാദിലെത്തുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ സംഘത്തിൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഉണ്ടാകില്ലെന്ന് ട്രംപ് പിന്നീട് വ്യക്തമാക്കി. സുരക്ഷാ പ്രശ്നങ്ങളാണ് ജെ ഡി വാൻസിന്റെ പിൻമാറ്റത്തിന് പിന്നിലെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. അതേസമയം വിദേശ പ്രതിനിധി സംഘങ്ങളുടെ വരവിന്റെ പശ്ചാത്തലത്തിൽ വൻസുരക്ഷാ ക്രമീകരണങ്ങളാണ് ഇസ്ലാമാബാദിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ റെഡ് സോൺ പ്രദേശങ്ങളിൽ ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇസ്ലാമാബാദിലും റാവൽപിണ്ടിയിലുമായി വിന്യസിച്ചിരിക്കുന്നത്.
