ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 302 റണ്‍സിന്റെ വമ്പന്‍ ജയവുമായി ഇന്ത്യ സെമിയില്‍. 358 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറില്‍ 55 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ സെമിയിലെത്തുന്ന ആദ്യ ടീമായത്. ലങ്കന്‍ ബാറ്റിംഗ് നിരയില്‍ മൂന്ന് പേര് മാത്രമാണ് രണ്ടക്കം കടന്നത്. 14 റണ്‍സെടുത്ത കസുന്‍ രജിതയാണ് ലങ്കയുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി അഞ്ചോവറില്‍ 18 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ഒരു വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ലങ്കയെ എറിഞ്ഞിട്ടത്. ഏഴ് മത്സരങ്ങളില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്. 14 പോയന്റുമായി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാൻ ഗില്ലിന്റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അർധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തിലാണ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്തത്. 92 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. വിരാട് കോലി 88 റൺസെടുത്തപ്പോൾ ശ്രേയസ് അയ്യർ 56 പന്തിൽ 82 റൺസെടുത്തു. ഇന്നിംഗ്സിനൊടുവിൽ തകർത്തടിച്ച ജഡേജ 24 പന്തിൽ 35 റൺസെടുത്ത് അവസാന പന്തിൽ റണ്ണൗട്ടായി. ശ്രീലങ്കക്കായി ദിൽഷൻ മധുശങ്ക 80 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു.