സ്കൂൾ ബസ് ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരും പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശം. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതുക്കിയ ‘സ്കൂൾ സുരക്ഷാ മാന്വലിലാണ്’ ഇക്കാര്യം വ്യക്തമാക്കുന്നത്.
നേരത്തെ സ്കൂൾ വാഹനങ്ങളിലെ ജീവനക്കാർ സ്വഭാവദൂഷ്യം ഇല്ലാത്തവരായിരിക്കണമെന്ന നിബന്ധന ഉണ്ടായിരുന്നു. എന്നാൽ, ഇനി മുതൽ ഇതു തെളിയിക്കാൻ പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തന്നെ വേണം. ഇതിനായി സ്കൂൾ അധികൃതർ ബന്ധപ്പെട്ട പൊലിസ് സ്റ്റേഷനുകളെ സമീപിക്കണമെന്നും നിർദേശമുണ്ട്. സ്വകാര്യ ബസുകളിലെ ഡ്രൈവർമാർക്ക് മാത്രമാണ് നേരത്തെ പൊലിസ് ക്ലിയറൻസ് ആവശ്യമായിരുന്നത്. എന്നാൽ സ്കൂൾ വാഹനങ്ങളുടെ കാര്യത്തിൽ ഡ്രൈവർമാർക്ക് പുറമെ ക്ലീനർമാർ ഉൾപ്പെടെയുള്ള എല്ലാവരും പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടണം.
അതേസമയം, സ്വകാര്യ വാഹനങ്ങളിൽ കുട്ടികളെ സ്കൂളിലെത്തിക്കുന്ന രക്ഷിതാക്കൾക്കും മാന്വലിൽ പ്രത്യേക നിർദേശമുണ്ട്. ഇത്തരം വാഹനങ്ങളിലെ ഡ്രൈവർമാർ മുൻപ് കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് രക്ഷിതാക്കൾ തന്നെ നേരിട്ട് ഉറപ്പുവരുത്തണം.
