വനിതാ സംവരണ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ലോക്സഭാ സീറ്റുകളുടെയും നിയമസഭാ സീറ്റുകളുടെയും എണ്ണം കൂട്ടുക എന്ന നിർദ്ദേശമാണ് കേന്ദ്ര സർക്കാർ മുന്നോട്ടു വയ്ക്കുന്നത്.
ലോക്സഭയിലും നിയമസഭയിലും നിലവിലുള്ളതിന്റെ 50 ശതമാനം കൂടി സീറ്റുകൾ വർധിപ്പിക്കാമെന്നാണ് നിർദ്ദേശം. കേന്ദ്ര നിർദ്ദേശം നടപ്പാക്കിയാൽ ലോക്സഭാ സീറ്റുകൾ 816 ആയി ഉയരും. നിലവിൽ 543 സീറ്റുകളാണ് ഉള്ളത്. കേരളത്തിൽ ലോക്സഭാ സീറ്റുകൾ മുപ്പതായും നിയമസഭാ സീറ്റുകൾ 210 ആയും ഉയരും. കേന്ദ്ര നിർദ്ദേശം പ്രതിപക്ഷം അംഗീകരിച്ചാൽ ബിൽ പാസാക്കാൻ സമ്മേളനം ഒരാഴ്ച കൂടി നീട്ടാമെന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന ചർച്ചയിൽ ശിവസേന ഉദ്ധവ് വിഭാഗം , എൻ സി പി ശരദ്പവാർ വിഭാഗം, ബി ജെ പി അടക്കമുള്ള പാർട്ടികൾ പങ്കെടുത്തു.
