ബ്രിട്ടന് വിമർശനം, അമേരിക്കയ്ക്ക് പരിഹാസം

At Malayalam
2 Min Read

ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്താൻ അമേരിക്കൻ സൈന്യത്തിന് പശ്ചിമേഷ്യയിലെ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതിൽ രൂക്ഷ വിമർശനവുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. ബ്രിട്ടീഷ് പൗരന്മാരിൽ ഏറിയ പങ്കും ഇസ്രയേൽ – അമേരിക്കയുടെ യുദ്ധ താൽപര്യങ്ങളിൽ പങ്കുചേരാൻ താൽപര്യപ്പെടാത്തവരാണ്. സ്വന്തം രാജ്യത്തെ ജനങ്ങളെ അവഗണിക്കുന്ന നടപടിയിലൂടെ ബ്രിട്ടീഷുകാരുടെ ജീവൻ അപകടത്തിലാക്കുകയാണ് ബ്രിട്ടന്റെ പ്രധാനമന്ത്രി കീർ സ്റ്റാർമർ ചെയ്തത്. സ്വയം പ്രതിരോധത്തിനായുള്ള മാർഗങ്ങൾ അവലംബിക്കാൻ ഇറാന് അവകാശമുണ്ട് എന്നാണ് ഇറാൻ പ്രതിരോധ മന്ത്രി വിശദമാക്കിയത്.

എന്നാൽ, ബ്രിട്ടീഷ് സൈനിക താവളങ്ങളുപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി നൽകുന്നത് കുറച്ച് കൂടി നേരത്തെ വേണ്ടിയിരുന്നുവെന്നാണ് അമേരിക്കയുടെ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്. ഇതൊരു വൈകിയ പ്രതികരണമാണെന്ന നിരാശ മറച്ചുവയ്ക്കാതെയാണ് ട്രംപിന്റെ പ്രതികരണം. തന്നെ സംബന്ധിച്ചിടത്തോളം ഇതൊരു അത്ഭുതമാണ്. കാരണം നമ്മുടെ ബന്ധം അത്രത്തോളം മികച്ചതാണ്, എന്നാൽ ഇതുപോലൊന്ന് മുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ല. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായിരുന്നു ബ്രിട്ടൻ. എന്നാൽ ആ ദ്വീപ് ഉപയോഗിക്കാൻ ബ്രിട്ടൻ അമേരിക്കയെ അനുവദിച്ചില്ല. കുറച്ച് കൂടി വേഗത്തിൽ ബ്രിട്ടൻ നടപടി സ്വീകരിച്ചിരുന്നുവെങ്കിലെന്നാണ് ട്രംപ് ബ്രിട്ടന്റെ നടപടിയെ വിലയിരുത്തിയത്.

രാത്രിയിൽ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണ ശ്രമമുണ്ടായി. ദുബായിൽ ഡ്രോണുകൾ തകർത്തു. സൗദിയിലും കുവൈത്തിലും വിവിധ മേഖലകളിൽ ആക്രമണം തടഞ്ഞു. ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ലെന്ന മുന്നറിയിപ്പാണ് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനേയി നൽകിയിട്ടുള്ളത്. പുതിയ പ്രസ്താവനയിലാണ് മുജ്തബ ഖമനേയി നിലപാട് വ്യക്തമാക്കിയത്. തുർക്കിയിലേക്കും ഒമാനിലേക്കും ആക്രമണം നടത്തിയത് ഇറാനല്ലെന്നും ഇവ ഇസ്രയേൽ നടത്തിയ ആൾമാറാട്ട ആക്രമണമാണ് എന്നുമാണ് ഇറാന്റെ നിലപാട്. തലമുതിർന്ന നേതൃത്വത്തെ വധിച്ചാൽ ജനങ്ങളെ ഭയപ്പെടുത്താമെന്ന ശത്രുക്കളുടെ മോഹം തകർന്നുപോയി എന്നും മുജ്തബ ഖമനേയിയുടെ പ്രസ്താവനയിലുണ്ട്.

പാക്കിസ്ഥാനും അഫ്ഗാനിസ്സഥാനും ഇടയിൽ സമാധാനത്തിന് മുൻകൈയെടുക്കാമെന്ന പുതിയ വാഗ്ദാനവും ശ്രദ്ധേയമാണ്. യുദ്ധം തങ്ങൾ ജയിച്ചു കഴിഞ്ഞെന്ന അമേരിക്കൻ അവകാശവാദത്തെയും ഇറാൻ പരിഹസിച്ചു. അമേരിക്ക അവകാശപ്പെട്ടതല്ല സംഭവിക്കുന്നത് എന്നാണ് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പരിഹസിച്ചത്. ഇറാന്റെ വ്യോമപ്രതിരോധം തകർന്നെന്ന് അമേരിക്ക അവകാശപ്പെട്ട ശേഷമാണ് എഫ് – 35 വിമാനം ഇറാൻ വീഴ്ത്തിയത്. ഇറാന്റെ നാവികസേന തകർന്നെന്ന് അവകാശപ്പെട്ട ശേഷമാണ് യു എസ് എസ് ജെറാൾഡ് ഫോർഡിന് പിന്തിരിയേണ്ടി വന്നതും ഏബ്രഹാം ലിങ്കന് ദൂരേക്ക് മാറേണ്ടി വന്നത് എന്നും ഇറാൻ പരിഹസിച്ചു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment