നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ കാസർഗോഡ് ഡി സി സിയിൽ കടുത്ത അതൃപ്തി പുകയുകയാണ്.
പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നാളെ അടിയന്തര ഡി സി സി യോഗം ചേരാൻ തീരുമാനിച്ചു. ജില്ലയിൽ നിന്നുള്ള നേതാക്കളെ പരിഗണിക്കാതെ പുറത്തുനിന്നുള്ളവരെ കെട്ടിയിറക്കുന്നതിലാണ് പ്രാദേശിക നേതൃത്വത്തിന് അമർഷം. ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പരസ്യമായി രംഗത്തുവന്നേക്കും.
ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ മാറ്റിവച്ചാണ് കോൺഗ്രസ് ആദ്യഘട്ട പട്ടിക പുറത്തിറക്കിയത്. അതേസമയം, പീഡനാരോപണത്തിൽ ഉൾപ്പെട്ട പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിയെ ആദ്യ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച കെ സുധാകരൻ, അടൂർ പ്രകാശ് എന്നീ എം പിമാരുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. ഇവരുടെ മണ്ഡലങ്ങളായ കണ്ണൂർ, കോന്നി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
വൻ പ്രതിഷേധങ്ങൾക്കിടയിലും ചിറയിൻകീഴ് സീറ്റിൽ രമ്യാ ഹരിദാസിനെ തന്നെ മത്സരിപ്പിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. ഹൈക്കമാൻഡിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം രൂക്ഷമാണ്.
