ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവു നൽകാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ആംനെസ്റ്റി സ്‌കീം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് പിഴത്തുകയിൽ കുറവ് വരുത്താൻ തീരുമാനിച്ചത്. 2024 ഡിസംബർ 31 വരെ സംഭവിച്ച എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കുമാണ് പിഴയിളവ് അനുവദിക്കുന്നത്.
ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ – ചെല്ലാന്‍ പെന്‍ഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ – ചെല്ലാന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്‍തിരിപ്പിക്കുന്നത്. ഇ – ചെല്ലാന്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് കോടതികളില്‍ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാലാണ് ഇ – ചെല്ലാനുകളുടെ തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴ 2026 ഏപ്രിൽ 30 ന് മുമ്പ് അടച്ച് തീര്‍ക്കുമെന്ന വ്യവസ്ഥയിലാണ് 50 ശതമാനം ഇളവ് അനുവദിക്കുക.
