ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുൽ സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുന്നതിനിടെയായിരുന്നു ആക്രമണം. ആയുധങ്ങളേന്തിയ സംഘമാണ് അതുലിനെ ആക്രമിച്ചത്. കരുനാഗപ്പള്ളി പുതിയകാവിനു സമീപത്തുവച്ചായിരുന്നു സംഭവം. ഇന്നോവയിൽ എത്തിയ സംഘം പ്രതിയെ പിന്തുടർന്ന് കാർ ഒരു വശത്തേക്ക് ഇടിച്ചിട്ടായിരുന്നു ആക്രമണം. കയ്യിൽ കരുതിയ ആയുധങ്ങൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിരവധി തവണ അക്രമി സംഘം അതുലിനെ വെട്ടി പരിക്കേൽപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ അതുലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം ആക്രമണത്തിനു പിന്നിൽ ആരാണെന്നത് വ്യക്തമല്ല. ആക്രമണത്തിന് പിന്നിൽ ഗുണ്ടാകുടിപ്പകയാണെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് അലുവ അതുൽ. ഇയാൾ ജാമ്യത്തിലിറങ്ങിയ സമയത്താണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു.
ഗുണ്ടാകുടിപ്പകയുടെ മറ്റൊരു ഇരയായിരുന്നു ജിം സന്തോഷ്. 2025 മാർച്ച് 27നാണ് പടനായർകുളങ്ങര വടക്ക് കെട്ടിശ്ശേരിൽ കിഴക്കതിൽ വീട്ടിൽ എ സന്തോഷ് കുമാറെന്ന ജിം സന്തോഷ് കൊല്ലപ്പെട്ടത്. ജിം സന്തോഷിനെ വീട്ടിൽ കയറി ക്രൂരമായാണ് കൊലപ്പെടുത്തിയത്. അമ്മ വീട്ടിലുള്ളപ്പോഴായിരുന്നു കൊലപാതകം. പുലർച്ചെ വീട്ടിലെത്തിയ , ഇപ്പോൾ കൊല്ലപ്പെട്ട അതുൽ ഉൾപ്പെട്ട ഒരു സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. അതിക്രൂരമായിരുന്നു കൊലപാതകം. അന്ന് കേസിലെ പ്രതികളെല്ലാം അറസ്റ്റിലായിരുന്നു. കരുനാഗപ്പള്ളി ഓച്ചിറ മേഖല കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘമാണോ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
