തൃശൂർ ജില്ലയിലെ കണിമംഗലത്ത് സ്പാ ഉടമയായ 57കാരിയുടെ വീട്ടിൽ കയറി അവരെ കെട്ടിയിട്ട് സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണുകളും കവർന്ന സംഭവത്തിൽ യുവതികളടക്കമുള്ള സംഘത്തെ സിറ്റി പൊലീസ് മണിക്കൂറുകൾക്കകം അറസ്റ്റു ചെയ്തു. ബംഗളൂരു സ്വദേശികളായ സൂസന്ന എയ്ഞ്ചൽ (22), സ്റ്റീഫൻ രാജ് (27), സൂര്യ (26), ഫെഡറിക് (33), ധനലക്ഷ്മി (30), ഷേർളി (22), സുചിത (25) എന്നിവരാണ് പിടിയിലായത്.
ഇന്നലെ പുലർച്ചെ സ്പാ ജീവനക്കാരിയിൽ നിന്നുള്ള ഫോൺ സന്ദേശം ലഭിച്ചതോടെയാണ് പൊലീസ് നടപടി വേഗത്തിലായത്. കെട്ടിയിട്ട് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയെന്ന വിവരം ലഭിച്ച ഉടൻ നൈറ്റ് പട്രോളിംഗ് ഓഫീസറായ ശശിധരൻ്റെ നേതൃത്വത്തിൽ വാഹനപരിശോധനയും പട്രോളിംഗും ശക്തമാക്കി. തുടർന്ന് പട്ടിക്കാട് പ്രദേശത്തു വച്ചാണ് സംഘത്തെ പിടികൂടിയത്.
സ്പാ ഉടമയെ കയറുകൊണ്ട് കെട്ടി സഹജീവനക്കാരെ മുറിയിൽ പൂട്ടിയിട്ട ശേഷം ഭീഷണിപ്പെടുത്തിയാണ് പ്രതികൾ അഞ്ച് മൊബൈൽ ഫോണുകൾ, ഏകദേശം ഒരു പവൻ വരുന്ന സ്വർണാഭരണങ്ങൾ, അലമാരയിൽ ഉണ്ടായിരുന്ന 42,000 രൂപ, കൂടാതെ ഗൂഗിൾ പേയിൽ നിന്ന് 20,000 രൂപ എന്നിവ കൈവശപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. കർണാടക രജിസ്ട്രേഷൻ നമ്പറുള്ള കറുത്ത കാറിലും ബുള്ളറ്റിലുമായാണ് സംഘം രക്ഷപ്പെടാൻ ശ്രമിച്ചത്. സംഘത്തിൽ മൂന്നു സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെട്ടിരുന്നു.
പ്രതികളിലൊരാളായ ആഞ്ജലീയ എന്ന യുവതി മുമ്പ് ഈ സ്പായിൽ ജോലി ചെയ്തിരുന്നുവെന്നും കണിമംഗലം സ്വദേശിയായ ജീവനക്കാരിയോടൊപ്പം മൂന്നു സ്ത്രീകൾ ഇവിടെ താമസിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. പെപ്പർ സ്പ്രേയും ആയുധങ്ങളും ഉപയോഗിച്ച് വീട്ടിൽ അതിക്രമിച്ചുകയറിയ ശേഷമാണ് കവർച്ച നടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. പരിശോധനയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ ദേശ്മുഖ് അറിയിച്ചു.
