മലപ്പുറത്ത് അതിഥി തൊഴിലാളിയായ രണ്ടാനമ്മയുടെ കൊടുംക്രൂരത. കുട്ടികളെ ചട്ടുകം വച്ച് പൊള്ളിച്ചു. അഞ്ച്, ആറ്, 11 വയസുള്ള മൂന്ന് പെണ്‍കുട്ടികളെയാണ് രണ്ടാനമ്മ പൊള്ളിച്ച് പരിക്കേല്‍പ്പിച്ചത്. മലപ്പുറം ഇരുവേറ്റിയിൽ ചൊവ്വാഴ്ചയാണ് സംഭവം. പെൺകുട്ടികളെ വഴക്കു പറയുകയും തുടർന്ന് ചട്ടുകം വച്ച് പൊള്ളിക്കുകയുമായിരുന്നു. ബിഹാർ സ്വദേശികളായ ഷീല ദേവി, ഭർത്താവ് രാജേഷ് ശർമ എന്നിവരാണ് കുട്ടികളോട് ക്രൂരത കാണിച്ചത്. ഇരുവരെയും അറസ്റ്റ് ചെയ്തു.
കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്ന സ്ഥലത്തെ തൊട്ടടുത്തുള്ള കടയില്‍ ഭക്ഷണം ചോദിച്ച് എത്തിയപ്പോഴാണ് കുഞ്ഞുങ്ങളുടെ കാലിലെ മുറിവ് കണ്ട് നാട്ടുകാര്‍ വിവരങ്ങള്‍ തേടിയത്. തുടര്‍ന്ന് നാട്ടുകാര്‍ അരീക്കോട് പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്നു കുട്ടികളുടേയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊള്ളലേറ്റിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുറിവില്‍ അണുബാധ വന്നിട്ടുണ്ട്.
ഷീല ദേവിയും ഭര്‍ത്താവ് രാജേഷ് ശര്‍മയും ഒരു ഫര്‍ണീച്ചര്‍ കടയില്‍ ജോലി ചെയ്യുകയാണ്. മൂന്നു വര്‍ഷമായി ഇവര്‍ സ്ഥലത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ്. രാജേഷ് ശര്‍മയുടെ ആദ്യ വിവാഹത്തിലെ കുട്ടികള്‍ക്കാണ് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. ഇയാളുടെ അറിവോടുകൂടിയാണ് രണ്ടാനമ്മ കുട്ടികളെ പൊള്ളലേല്‍പിച്ചതെന്നാണ് വിവരം.
കുട്ടികളെ ഇവർ നിരന്തരം ഉപദ്രവിക്കുമായിരുന്നു എന്നാണ് നാട്ടുകാർ പറഞ്ഞത്. കുട്ടികളുടെ ശരീരത്തിൽ അടിയേറ്റത്തിന്റെ അടക്കം പാടുകൾ ഉണ്ടായിരുന്നു. പ്രതികൾ ഇരുവരെയും കോടതി റിമാന്റ് ചെയ്തു. കുട്ടികളുടെ സംരക്ഷണം സി ഡബ്ല്യു സി ഏറ്റെടുത്തു.
