കാസർഗോഡ് മഞ്ചേശ്വരം തുമിനാട് മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയതായി വിവരം. 18 വയസു പ്രായമുള്ള മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. മറിയത്തിൻ്റെ പിതാവായ ഉമ്മർ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി മയക്കുമരുന്നിന് അടിമയാണന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ വൈകുന്നേരമാണ് ക്രൂരമായ കൊലപാതകം നടന്നത്.
വീടിനകത്തു വച്ചാണ് മറിയത്തെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രാഥമികമായി ലഭിക്കുന്ന വിവരമനുസരിച്ച്, കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സംഭവം. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും മറ്റുമാണ് കൊലപാതക കാരണമെന്നും പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത വിവരമുണ്ട്. എന്നാൽ നാട്ടുകാര്‍ പറയുന്നത് പിതാവ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അതിനെ തുടര്‍ന്നുണ്ടായ കൊലപാതകം തന്നെയാണ് ഇത് എന്നുമാണ്.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നതായി പൊലീസ് വ്യക്തമാക്കി. വീടിനകത്തു വച്ച് നടന്ന വാക്കുതര്‍ക്കത്തിനൊടുവിൽ പിതാവ് പെണ്‍കുട്ടിയെ ഒന്നിലധികം തവണ വെട്ടുകയായിരുന്നു. നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
