സർക്കാറിനെതിരായ പരാതികളിൽ തിരിച്ചടി നേരിട്ടത്തിൽ കോടതിക്കും ന്യായാധിപകർക്കുമെതിരെ അധിക്ഷേപവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്പ്രിംഗ്ലർ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെ കെ ഫോണിനെതിരെയും
എ ഐ കാമറയ്ക്കെതിരെയും നൽകിയ പരാതികളിൽ കോടതികളിൽ നിന്ന് ഏറ്റ തിരിച്ചടികൾ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയതാണ് സതീശനെ ചൊടിപ്പിച്ചത്.
സ്പ്രിംഗ്ലറിനെതിരെ ഞാൻ കേസൊന്നും കൊടുത്തിട്ടില്ല. സ്പ്രിംഗ്ലർ നടപ്പായില്ലല്ലോ പിന്നെ കോടതി എന്ത് പറയാനാണ്. കോടതികളിൽ ആരും കേസിനു പോയാലും അനുകൂലമായും പ്രതികൂലമായും അഭിപ്രായം വരും. കെ ഫോണിനും എ ഐ കാമറയ്ക്കുമെതിരായ കേസ്, പദ്ധതി പൂർത്തിയായ സമയത്ത് എടുക്കുന്നതിൽ പ്രസക്തിയില്ലെന്ന് പറഞ്ഞാണ് തള്ളിയത്. ഏതോ ചീഫ് ജസ്റ്റിസ് ഓപ്പൺ കോടതിയിൽ അദ്ദേഹത്തിന്റെ വായിൽ തോന്നിയത് പറഞ്ഞതാണ് – സതീശൻ പറഞ്ഞു.
എ ഐ ക്യാമറയിൽ അഴിമതി ആരോപിച്ച് വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാത്പര്യഹർജി ഹൈക്കോടതി തള്ളിയിരുന്നു. ആരോപണങ്ങൾക്കു തെളിവില്ലെന്ന് പറഞ്ഞ കോടതി യാതൊരു തെളിവും ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്നും വ്യക്തമാക്കി.
സ്പ്രിൻക്ലർ കേസിൽ പ്രതിപക്ഷ ആരോപണങ്ങൾ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്. കോവിഡ് കാലത്ത് ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ ചോർന്നുവെന്ന വാദം നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിലാണ് കോടതിയുടെ സുപ്രധാന ഇടപെടൽ. ഡാറ്റാ സുരക്ഷിതമാണെന്നും അത് വിദേശ കമ്പനിക്ക് ദുരുപയോഗം ചെയ്യാൻ സാധിക്കില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
