ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിൽ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. കുറ്റപത്രം സമർപ്പിക്കാൻ കാലതാമസം ലഭിക്കുന്നതിനെ തുടർന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. കേസിലെ പ്രതി പങ്കജ് ഭണ്ഡാരി തനിക്കെതിരെയുള്ള എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടും ജാമ്യം തേടിയും കോടതിയെ സമീപിച്ചിരുന്നു. ഇതു പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം. പ്രതികൾ സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തു വരുമ്പോൾ ജനത്തിന് അന്വേഷണത്തിൽ സംശയം ഉണ്ടാകുന്നു. അത് തടയാനുള്ള ഇടപെടൽ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതല്ലേ എന്നും കോടതി ആരാഞ്ഞു. എന്നാൽ കുറ്റപത്രം സമർപ്പിക്കുന്നതിന് കടമ്പകൾ ഉണ്ടെന്നാണ് എസ് ഐ ടിയുടെ വിശദീകരണം.
സ്വർണക്കൊള്ള കേസുകളിൽ നേരത്തെ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലും മുരാരി ബാബുവിന് ജാമ്യം ലഭിച്ചത്. തുടർന്ന് അദ്ദേഹം ജയിൽ മോചിതനായിരുന്നു.
