നിയമസഭാ സമ്മേളനത്തിനിടെ പുതുതന്ത്രവുമായി യു ഡി എഫ്. സ്വർണക്കൊള്ളക്കേസിൽ പ്രതിഷേധിച്ച് സഭാ കവാടത്തിൽ യു ഡി എഫ് എം എൽ എമാർ സത്യഗ്രഹം ഇരിക്കുകയാണ്. സഭ തസടപ്പെടുത്താതെയാണ് യു ഡി എഫിന്റെ ഈ നീക്കം. നജീബ് കാന്തപുരം, സി ആർ മഹേഷ് എന്നീ എം എൽ എമാരാണ് സത്യഗ്രഹമിരിക്കുന്നത്
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരം നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം എസ് ഐ ടിയുടെ മേൽ ഉണ്ടാകരുത്. സഭാ നടപടികളുമായി സഹകരിച്ച് ഈ സമരവുമായി യു ഡി എഫ് മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ പ്രതിപക്ഷ സമരം ഹൈക്കോടതിക്കെതിരെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിനെതിരായ സമരമായി ഇതിനെ കണക്കാക്കാൻ സാധിക്കില്ല. ഹൈക്കോടതിയാണ് എസ് ഐ ടിയുടെ കാര്യങ്ങൾ നോക്കുന്നതും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതും. പ്രതിപക്ഷനേതാവ് നടത്തുന്ന സമരം നിയമസഭാ കവാടത്തിലാണെങ്കിലും യഥാർത്ഥത്തിൽ ഹൈക്കോടതിക്കെതിരെയുള്ള സമരമായാണ് കണക്കാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
