അഞ്ചു ദിവസങ്ങളായി തൃശൂർ ജില്ലയെ കലാപൂർണമാക്കിയ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം.
വൈകുന്നേരം 4 മണിക്ക് തൃശൂർ തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മോഹൻലാൽ വിശിഷ്ടാതിഥിയായി വേദിയിലെത്തും.
പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറും കലോത്സവ സംഘാടക സമിതി ജനറൽ കൺവീനറുമായ ആർ എസ് ഷിബു ചാമ്പ്യൻഷിപ്പ് പ്രഖ്യാപനം നടത്തും. കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാമതെത്തുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് പൊതു വിദ്യാഭ്യാസ മന്ത്രിയും ചലച്ചിത്ര താരം മോഹൻലാലും ചേർന്ന് വിജയികൾക്ക് സമ്മാനിക്കും.
നിയമസഭാ സ്പീക്കർ എ എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, വി അബ്ദുറഹിമാൻ, എം ബി രാജേഷ്, സാംസ്കാരിക പ്രമുഖർ, മേയർ നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ എസ് കെ, എം എൽ എമാർ, വിവിധ ജനപ്രതിനിധികൾ എന്നിവരും പരിപാടികളുടെ ഭാഗമാകും.
