ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസ് (എം) ൻ്റെ പിന്നാലെ നടന്നത് മാനക്കേടായെന്ന് കോൺഗ്രസ് വിലയിരുത്തൽ. തങ്ങൾ എൽ ഡി എഫ് വിട്ട് എങ്ങോട്ടും പോകില്ലെന്ന് കഴിഞ്ഞ ദിവസം ജോസ് കെ മാണി പറഞ്ഞതോടെ അക്കാര്യത്തിൽ തീരുമാനമായതായി നേതാക്കൾ കരുതുന്നു. ചില പക്ഷപാത പത്രങ്ങളും ചാനലുകളും നിരന്തരം നൽകിയ വാർത്തകൾ പിന്തുടർന്ന് ചില നേതാക്കൾ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകൾ അനാവശ്യമായിപ്പോയെന്നും പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ പറയുന്നു.
യഥാർത്ഥത്തിൽ കേരള കോൺഗ്രസ് (എം) യു ഡി എഫിലേക്ക് വരുന്നതിൽ പലർക്കും താല്പര്യമില്ലായിരുന്നു. പ്രധാനമായും ജോസഫ് ഗ്രൂപ്പും മാണി സി കാപ്പനും ശക്തിയായി ഈ നീക്കത്തെ എതിർത്തിരുന്നു. മാത്രമല്ല ഔദ്യോഗിക ചർച്ചകൾ ഒന്നും തന്നെ ഇക്കാര്യത്തിൽ നടന്നിട്ടുമില്ല. ഇപ്പോൾ തന്നെ വിഷയം അതിരു കടന്നതായും തങ്ങൾ ജോസ് കെ മാണിയുടെ പിന്നാലെ പോവുകയാണന്ന പൊതുധാരണ രൂപപ്പെട്ടതായും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. ഇതൊഴിവാക്കേണ്ടതായിരുന്നു എന്നാണ് പ്രമുഖ നേതാക്കളെല്ലാം അഭിപ്രായപ്പെട്ടതും.
