കാനഡയിലുള്ള വിവാഹിതയായ തിരുവല്ല സ്വദേശി യുവതിയുടെ പരാതി ലഭിച്ചപ്പോൾ മുതൽ പൊലീസ് അതീവ രഹസ്യമായിട്ടാണ് നീങ്ങിയത്. യുവതിയിൽ നിന്നു വീഡിയോ കോൺഫ്രൻസ് വഴി മൊഴി സ്വീകരിച്ച ശേഷം രണ്ടു ദിവസമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു.
പാലക്കാട് നഗരത്തിലെ എ പി എം ഹോട്ടലിൻ്റെ 2002 നമ്പർ റൂമിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുത്തത്. വനിത പൊലീസ് ഉള്‍പ്പെടേയുള്ള സംഘം, രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി 12 മണിയോടെ എത്തുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാർക്കൊപ്പം മുറിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ എം എല്‍ എയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി .
പുതിയ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടി. ലൈംഗിക പീഡനം, ഗർഭചിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പുറത്തു പറഞ്ഞാൽ പിതാവിനെ അപായപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു. രാഹുലിനെതിരായ നിർണ്ണായക തെളിവുകള്‍ പരാതിക്കാരിയായ യുവതി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുമുണ്ട്.
ഡി എന്‍ എ പരിശോധനയ്ക്കായി യുവതി ഭ്രൂണം സൂക്ഷിച്ചിരുന്നുവെന്നത് അടക്കമുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. എന്നാല്‍ ഡി എന്‍ എ പരിശോധനയ്ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറായിരുന്നില്ല. രാഹുലിനെതിരെ മൂന്നു പരാതികളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ രണ്ടു പരാതികളിലും ഭീഷണിപ്പെടുത്തിയുള്ള ഗർഭഛിദ്രം അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണുള്ളത്. അതേസമയം രണ്ടു കേസുകളില്‍ എം എല്‍ എയ്ക്ക് മുന്‍കൂർ ജാമ്യം ലഭിച്ചിട്ടുണ്ട്.
