അമേരിക്ക ബന്ധികളാക്കിയ വെനിസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോ, ഭാര്യ സിലിയ ഫ്ലോറസ് എന്നിവരെ സ്വതന്ത്രരാക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. എന്നാൽ ഇരുവരേയും ന്യൂയോർക്കിലേക്ക് കൊണ്ടുപോകുമെന്നാണ് ഡൊണാൾഡ് ട്രംപ് അവസാനം പറഞ്ഞത്. മഡുറോയെ അമേരിക്കൻ സൈന്യം പിടി കൂടുന്നത് ഒരു ടി വി ഷോ കാണുന്നതുപോലെ താൻ കണ്ടിരുന്നതായും ട്രംപ് പറഞ്ഞു. മഡുറോയെ പിടികൂടിയ ശേഷം ഹെലികോപ്ടറിലാണ് യു എസിൻ്റെ യുദ്ധകപ്പലിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വെനസ്വേലയിൽ മഡുറോയുടെ പാത പിന്തുടരുന്ന ആർക്കുവേണമെങ്കിലും ഇതേ ഗതി വരാമെന്ന് ട്രംപ് മുന്നറിയിപ്പും നൽകി. അയാൾ ഏകാധിപതിയായിരുന്നു. പടിഞ്ഞാറൻ അർധഗോളത്തിൽ അമേരിക്കയുടെ ശക്തി പുന:സ്ഥാപിച്ചതായി ട്രംപ് അവകാശപ്പെടുകയും ചെയ്തു. ഇക്കാര്യത്തിൽ ഇനി വേറൊരു ബല പ്രയോഗത്തിൻ്റെ ആവശ്യമുണ്ടെന്ന് താൻ കരുതുന്നില്ല. വെനിസ്വേല ഇനി ഏറെക്കാലം അമേരിക്കയുടെ ഭരണത്തിൻ കീഴിലായിരിക്കുമെന്നും തങ്ങളുടെ എണ്ണ കമ്പനികളുടെ പ്രധാന വിളനിലം ഇനി വെനിസ്വേലയായിരിക്കുമെന്നും ഇതിനായി കുറച്ച് കൂടി ബലം പ്രയോഗിക്കേണ്ടി വന്നാലും അത് നല്ലതിനാണന്നും ട്രംപ് ഫ്ലോറിഡയിൽ നടന്ന പരിപാടിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ബന്ധിയാക്കി പിടിച്ച വെനസ്വേലൻ പ്രസിഡൻ്റിൻ്റെ ചിത്രം ഇതിനിടെ അമേരിക്ക പുറത്തു വിട്ടു. കണ്ണുകൾ കെട്ടിയ നിലയിൽ അമേരിക്കൻ നാവിക കപ്പലിലുള്ള ചിത്രമാണ് പുറത്തുവിട്ടത്. പ്രസിഡൻ്റിനേയും ഭാര്യയേയും അമേരിക്കയിൽ വിചാരണ ചെയ്യുമെന്നും മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു.
