സ്ത്രീ ഉപഭോക്താക്കൾക്കായി സപ്ലൈകോയുടെ പ്രത്യേക സമ്മാനം. സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനവ വിലക്കുറവ് നൽകും. നവംബർ ഒന്നു മുതൽ ഓഫർ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. നിലവിലുള്ള വിലക്കുറവുകൾക്ക് പുറമേയാണിത് എന്നതാണ് പ്രത്യേകത. നവംബർ ഒന്നിന് ആരംഭിക്കുന്ന പുതിയ പദ്ധതികൾ വഴി ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യം ലഭിക്കും.
250 കോടി രൂപ പ്രതിമാസ വിറ്റുവരവ് ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ നടപ്പാക്കാനാണ് സപ്ലൈകോ ഒരുങ്ങുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും.140 നിയോജക മണ്ഡലങ്ങളിലെ ഉപഭോക്താക്കൾക്കും ഇതിന്റെ പ്രയോജനം ലഭ്യമാകും.
ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർധിപ്പിക്കുന്നതിനായി പുഴുക്കലരി സബ്സിഡി അരിയിൽ ഉൾപ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകൾക്ക് 20 കിലോഗ്രാം അരി നൽകും. നിലവിൽ ഇത് 10 കിലോഗ്രാം ആണ്.
ഈ സാമ്പത്തിക വർഷത്തിൽ 30 മാവേലി സ്റ്റോറുകൾ സൂപ്പർമാർക്കറ്റുകളും 15 മാവേലി സ്റ്റോറുകൾ സൂപ്പർ സ്റ്റോറുകളും ആയി നവീകരിക്കും. സപ്ലൈകോ ഉപഭോക്താക്കൾക്കായി പ്രിവിലേജ് കാർഡുകൾ ഏർപ്പെടുത്തുന്നതോടൊപ്പം ആറ് പുതിയ പെട്രോൾ പമ്പുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
