ശബരിമലയിലെ ദ്വാരപാലക ശില്പം കോടികൾക്ക് സംസ്ഥാനത്തെ ഒരു കോടീശ്വരന് വിറ്റുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് കോടതി അടിവരയിട്ടുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദ്വാരപാലക ശില്പം സംസ്ഥാനത്തെ ഏതു കോടീശ്വരനാണ് വിറ്റിരിക്കുന്നത്, ഇപ്പോൾ ഏത് കോടീശ്വരന്റെ വീട്ടിലാണുള്ളത്. കോടികൾ മറിയുന്ന കച്ചവടമാണ് നടന്നത്. ശബരിമലയിലെ ദ്വാരപാലക ശില്പം വിറ്റുവെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇങ്ങനെ ഒരു കളവ് നടന്നു എന്ന് ദേവസ്വം ബോർഡിന് അറിയാമായിരുന്നു. എത്ര കള്ളന്മാരാണ് തലപ്പത്തിരിക്കുന്നതന്നും വി ഡി സതീശൻ ചോദിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരേ മാത്രം കേസെടുക്കാനാകില്ല. അതിനു കൂട്ടുനിന്ന ദേവസ്വം ബോർഡിലേയും സർക്കാരിലേയും വമ്പന്മാർകൂടി കേസിൽ അകപ്പെടും. അതുകൊണ്ട് വിഷയമറിഞ്ഞിട്ടും മൂടിവെച്ചു. ഇതെല്ലാം അറിയുന്ന സർക്കാർ 2025 ൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്ത കളവിനായി വിളിച്ചുവരുത്തിയിരിക്കുകയാണ്. വി ഡി സതീശൻ കൂട്ടിച്ചേർത്തു.
ദേവസ്വം മന്ത്രി രാജിവെക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റിനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സ്വർണം ബാക്കിയായിട്ടുണ്ട്. അത് വിറ്റ് കല്യാണം നടത്തിക്കൊടുക്കാമെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി എൻ വാസുവിന് മെയിൽ അയച്ചത്. സി പി ഐഎമ്മിന്റെ അടുത്ത ആളാണ് എൻ വാസു. ആ ആൾക്ക് ഇതെല്ലാം അറിയാം. എല്ലാം മറച്ചുവെക്കുകയാണ്. കോടികൾക്കാണ് ദ്വാരപാലക ശില്പം വിറ്റത്. അത് എവിടെയാണെന്ന് സി പി ഐ എം വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.