പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി ജീവനക്കാരന് അറസ്റ്റിലായി. കാക്കനാട് ടി വി സെന്ററിനുസമീപത്തെ ഫ്ളാറ്റില്‍ താമസിക്കുന്ന ഹരീഷി (50) നെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റു ചെയ്തത്. ഹൈക്കോടതിയിലെ കംപ്യൂട്ടര്‍ അസിസ്റ്റന്റാണ് ഹരീഷ്.
മറ്റൊരു സംഭവത്തിൽ പൊതുവഴിയിൽ യുവതിയെ കയറിപ്പിടിച്ചെന്ന കേസിൽ പ്രതിയായ ഹൈക്കോടതി മുൻ ഗവ : പ്ലീഡർക്ക് ഒരുവർഷം തടവും പിഴയും വിധിച്ചു. മുൻ ഗവ : പ്ലീഡറായ ധനേഷ് മാത്യു മാഞ്ഞൂരാനാണ് വിചാരണക്കോടതി ഒരു വർഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. മജിസ്ട്രേറ്റ് എ അഭിരാമിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയുടെ പകുതി അതിജീവിതയ്ക്കു നൽകുകയും വേണം.
നേരത്തേ ഈ കേസ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്നുണ്ടായ സംഭവങ്ങൾ ഹൈക്കോടതിയിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള തർക്കത്തിന് വഴിവച്ചിരുന്നു. 2016 ജൂലായ് 14 നാണ് കേസിന് ആസ്പദമായ സംഭവം. വൈകീട്ട് ഏഴുമണിയോടെ ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയെ മുല്ലശ്ശേരി കനാൽറോഡിൽ വച്ച് ധനേഷ് കയറിപ്പിടിച്ചെന്നായിരുന്നു കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർചെയ്ത് കുറ്റപത്രം നൽകിയത്.
വിവാഹിതനും മൂന്നു പെൺകുട്ടികളുടെ പിതാവുമാണെന്നും കടുത്തശിക്ഷ ലഭിച്ചാൽ മക്കളുടെ പഠനത്തെ ബാധിക്കുമെന്നും പ്രതി കോടതിയോട് അപേക്ഷിച്ചു. എന്നാൽ, യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത് ഗൗരവമുള്ള കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. കുറ്റം ചെയ്യുമ്പോൾ ധനേഷ് ഹൈക്കോടതിയിലെ ഗവ. പ്ലീഡറായിരുന്നു. പ്രോസിക്യൂഷനു വേണ്ടി എ പി പിമാരായ ഇ കെ ഷീജ, എം സി അനീഷ്, ഹണി ജേക്കബ് എന്നിവർ ഹാജരായി.
