മലയോര മേഖലകളില്‍ റബറിന്റെ വിലയിടിവ് ഓണക്കാല കച്ചവടത്തെ ബാധിക്കുമെന്ന ആശങ്കയില്‍ വ്യാപാര മേഖല. ട്രംപിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷം മാത്രം വിപണിയില്‍ ഇടപെടല്‍ നടത്താനാണ് ടയര്‍ കമ്പനികളുടെ തീരുമാനം.
നിലവിൽ ആവശ്യത്തിന് സ്റ്റോക്ക് കമ്പനികളുടെ പക്കലുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ ചരക്ക് വാങ്ങിക്കൂട്ടേണ്ടെന്നാണു കമ്പനികളുടെ നിലപാട്.
ഇതോടെ റബര്‍ ബോര്‍ഡ് ആർ എസ് എസ് – 4 ഗ്രേഡിന് 189 രൂപ വരെ പറയുന്നുണ്ടെങ്കിലും പലയിടത്തും വ്യാപാരികള്‍ നാലും അഞ്ചും രൂപ വരെ കുറച്ചാണ് ചരക്കെടുക്കുന്നത്.
ഒരു മാസം മുമ്പുവരെ കിലോയ്ക്ക് 215 രൂപയ്ക്കടുത്ത് വരെ എത്തിയ വിലയാണ് ഇപ്പോള്‍ 185 രൂപയ്ക്കടുത്തായത്. ഇനിയും ഇടിവിന് സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ നൽകുന്ന സൂചന.
യു എസിന്റെ ഇരട്ട താരിഫ് മൂലം ടയര്‍ കയറ്റുമതിയില്‍ പ്രതിസന്ധിയുണ്ടാകുമെന്ന കാരണം പറഞ്ഞാണ് ടയര്‍ കമ്പനികള്‍ റബര്‍ വാങ്ങല്‍ കുറച്ചത്. ഇതോടെ റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായി. പെട്ടെന്ന് വിലയിടിഞ്ഞതോടെ റെയിന്‍ഗാര്‍ഡ് സ്ഥാപിച്ച പണംപോലും കിട്ടാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
തൊഴിലാളികളെ വച്ച് ടാപ്പിങ്ങ് നടത്തുന്ന തോട്ടങ്ങളില്‍ പലതും ടാപ്പിങ് നിര്‍ത്തിവയ്ക്കാനുള്ള ഒരുക്കത്തിലാണ്.