മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ ഇതു വഴി മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം അനുവദിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. നിലവിലെ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും. പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക.
മഴ വീണ്ടും ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുനസ്ഥാപിക്കും. ചുരം വ്യൂപോയിന്റില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരും. ഇവിടെ വാഹനം നിര്‍ത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു.