രാഹുൽ വിവാദം പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് സണ്ണി ജോസഫ്

At Malayalam
1 Min Read

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കിയെന്ന് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. എന്നാല്‍, അത് വിമർശിക്കാൻ തങ്ങളെ എതിര്‍ക്കുന്ന ഒരു പാര്‍ട്ടിക്കും ധാര്‍മികമായോ നിയമപരമായോ അവകാശമില്ല. ബലാത്സംഗക്കേസുകളില്‍ പ്രതികളായിട്ടുള്ള എം എല്‍ എമാര്‍ നിയമസഭയിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ എം എല്‍ എ സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ലെന്നും അങ്ങനെയൊരു കീഴ്‌വഴക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തെ സംബന്ധിച്ച് പൊതുവില്‍ നല്ല അഭിപ്രായമാണ്. സംഘടനാ ശക്തിയോടൊപ്പംതന്നെ നേതൃമികവും വ്യക്തതയും കോണ്‍ഗ്രസിന്റെ മുതല്‍ക്കൂട്ടായിരുന്നു. രാഹുലിനെതിരായ ആക്ഷേപം വന്നതോടെ അതിന്റേതായ ക്ഷീണമുണ്ട്. എന്നാല്‍, ഇത് പറയാന്‍ ഇന്നത്തെ ഞങ്ങളെ എതിര്‍ക്കുന്ന ഒരു പാര്‍ട്ടിക്കും ധാര്‍മികമായോ നിയമപരമായോ അവകാശമില്ല എന്ന യാഥാര്‍ഥ്യം ബാക്കിനില്‍ക്കുന്നു.

എം എല്‍ എ സ്ഥാനമെന്നത് ജനങ്ങള്‍ നല്‍കുന്നതാണ്. നമുക്ക് അങ്ങനെയൊരു കീഴ്‌വഴക്കമില്ല. കാരണം ഇത്തരം കേസുകളില്‍പ്പെട്ടിട്ടുള്ള എം എല്‍ എമാര്‍ നിലവില്‍ നിയമസഭയിലുണ്ട്. നിയമവ്യവസ്ഥ പരിശോധിച്ചാല്‍ ഇതിനെക്കാള്‍ ഗുരുതരമായ ബലാത്സംഗക്കേസുകളില്‍ പ്രതികളായിട്ടുള്ള എം എല്‍ എമാര്‍ നിയമസഭയിലുണ്ട്. അവരാരും രാജിവെച്ചിട്ടില്ല. കായുള്ള മരത്തിലാണ് കല്ലെറിയുക. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഉയരുന്ന ആക്ഷേപത്തിന് പിന്നിലെ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ സി പിഎമ്മിന്റെയും ബി ജെ പിയുടെയും പ്രതിഷേധങ്ങളെ മറികടന്ന് രാഹുലിനെ പാലക്കാട്ടെത്തിച്ച് ഓണാഘോഷങ്ങളില്‍ പങ്കെടുപ്പിക്കാനുള്ള പദ്ധതിയിലാണ് എ ഗ്രൂപ്പും രാഹുലിൻ്റെ അടുത്ത സഹപ്രവര്‍ത്തകരും. ദീര്‍ഘനാള്‍ മണ്ഡലത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത് ആസന്നമായ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാവുമെന്ന കണക്കുകൂട്ടലിലാണ് തിരക്കിട്ട ശ്രമം. അതേസമയം, ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഈ നീക്കങ്ങളോട് വിയോജിപ്പുണ്ട്. ആരോപണങ്ങള്‍ ഉയര്‍ന്ന ശേഷം അടൂരിലെ വീട്ടില്‍ തന്നെ തുടരുകയാണ് രാഹുല്‍.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment