വിമാനത്തിലേതുപോലെ സമാനമായി ട്രെയിനുകളിലും ലഗേജിന് നിയന്ത്രണം കർശനമാക്കാൻ റയിൽവേ മന്ത്രാലയം നീക്കം തുടങ്ങി. നിലവിൽ ഭാരപരിധി ഉണ്ടെങ്കിലും കർശനമാക്കിയിരുന്നില്ല.
നോർത്ത് സെൻട്രൽ റെയിൽവേ (എൻ സി ആർ ) സോണിലാണ് ആദ്യം നടപ്പാക്കുന്നത്. പ്രയാഗ്‌രാജ് ജംഗ്ഷൻ, പ്രയാഗ്‌രാജ് ചിയോകി, സുബേദാർഗഞ്ച്, കാൺപൂർ, മിർസാപൂർ, തുണ്ട്‌ല, അലിഗഡ്, ഗോവിന്ദ്പുരി, ഇറ്റാവ, ഗ്വാളിയോർ തുടങ്ങിയ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം നടപ്പാക്കും. ഇതിനായുള്ള തീയതി പ്രഖ്യാപിച്ചിട്ടില്ല. ലഗേജുകൾ സ്റ്റേഷനിലെ
ഇലക്ട്രോണിക് വേയിംഗ് മെഷീനുകളിൽ പരിശോധിക്കണം. ഭാരം അധികമാണെങ്കിൽ പിഴ ഈടാക്കും. അധിക ഭാരത്തിന്റെ തൂക്കവും യാത്രാദൂരവും ആശ്രയിച്ചായിരിക്കും പിഴത്തുക.
ക്ലാസിനനുസരിച്ച് ലഗേജിന്റെ പരിധിയിലും നിരക്കിലും വ്യത്യാസമുണ്ടാകും.
നിശ്ചിത പരിധിയിലധികം ലഗേജ് കൊണ്ടുപോകണമെങ്കിൽ മുൻകൂട്ടി പാഴ്‌സൽ ഓഫീസിൽ പണമടച്ച് ബുക്ക് ചെയ്യണം. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാനും ഒപ്പം അധിക വരുമാനവുമാണ് റയിൽവേ ലക്ഷ്യമിടുന്നത്.
