ഇടുക്കി ജില്ലയിലെ തോട്ടം തൊഴിലാളികൾക്ക് വേണ്ടി അവസാന ശ്വാസം വരെ പോരാടിയ പീരുമേട് എം എൽ എ യും സി പി ഐ നേതാവുമായിരുന്ന വാഴൂർ സോമന് കേരളം അന്ത്യാഞ്ജലി അർപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുത്ത് മടങ്ങവേയാണ് അദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായതും തുടർന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതും പിന്നാലെ മരണം സംഭവിച്ചതും. 72 വയസായിരുന്നു അദ്ദേഹത്തിൻ്റെ പ്രായം.
വ്യാഴാഴ്ച രാത്രിയാണ് വാഴൂർ സോമൻ്റെ ഭൗതിക ശരീരം വണ്ടിപ്പെരിയാറിലെത്തിച്ചത്. ഇന്നലെ രാവിലെ പീരുമേട്ടിലെ സ്വന്തം വീട്ടിൽ നിന്നും രാവിലെ 11.30 ന് ഭൗതിക ശരീരം വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെത്തിച്ചു. റവന്യൂ മന്ത്രി കെ രാജൻ്റെ നേതൃത്വത്തിലാണ് മൃതദേഹം പൊതുദർശനത്തിനെത്തിച്ചത്. തുടർന്ന് സമൂഹത്തിൻ്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവർ ആദരാഞ്ജലിയർപ്പിച്ചു. ഹൈറേഞ്ച് മേഖലയിൽ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട വാഴൂർ സോമൻ 2021 ലാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാന സർക്കാരിനു വേണ്ടി ജില്ലാ കളക്ടർ ഡോ : ദിനേശൻ ചെറുവാട്ട് ആദരാഞ്ജലി അർപ്പിച്ചു.
നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ രാജൻ, പി പ്രസാദ്, ജെ ചിഞ്ചുറാണി, ഡീൻ കുര്യാക്കോസ് എം പി, എം എൽ എ മാരായ എം എം മണി, എ രാജ,
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ, മുൻ മന്ത്രിമാരായ കെ രാജു, കെ പി രാജേന്ദ്രൻ, മാത്യു ടി തോമസ്, മുൻ എം പിമാരായ
ജോയ്സ് ജോർജ്, ടി ജെ ആഞ്ചലോസ്, മുൻ എം എൽ എ മാരായ
രാജു എബ്രഹാം, ജോസഫ് വാഴയ്ക്കൻ, കെ പ്രകാശ് ബാബു, ബാബു പോൾ, ഇ എസ് ബിജി മോൾ, എ ഡി എം ഷൈജു പി ജേക്കബ്, സബ് കളക്ടർ അനൂപ് ഗാർഗ്, രാഷ്ട്രീയ കക്ഷി നേതാക്കളായ
ബിനോയ് വിശ്വം, കെ. സലിം കുമാർ, സി വി വർഗീസ്, സി പി മാത്യു, എൻ അരുൺ, ലതിക സുഭാഷ്, കാഞ്ഞിരപള്ളി രൂപത വികാരി ഫാ ബോബി അലക്സ് മണ്ണംപ്ലാക്കൽ തുടങ്ങി നിരവധി പേർ ആദരാഞ്ജലിയർപ്പിച്ചു.