സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സുപ്രധാന പ്രഖ്യാപനം നടത്തി. രാജ്യത്തിന് ദീപാവലി സമ്മാനമായി ജി എസ് ടി പരിഷ്കരണം നടപ്പിലാക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ജി എസ് ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയ്ക്കും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന രീതിയിലാകും നികുതി പരിഷ്കരണമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
എം എസ് എം ഇ മേഖലയെ ഉത്തേജിപ്പിക്കാനും നികുതി പരിഷ്കരണം സഹായിക്കും. നിലവിലെ ജി എസ് ടി സംവിധാനത്തിൽ 0 മുതൽ 28 ശതമാനം വരെ അഞ്ച് പ്രധാന നികുതി സ്ലാബുകളുണ്ട്. മിക്ക ഉൽപ്പന്നങ്ങൾക്കും 12 ശതമാനം, 18 ശതമാനം എന്നിങ്ങനെയാണ് സാധാരണ നിരക്കുകൾ. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചനകൾ നടത്തിയതായും ഉടൻ പ്രാബല്യത്തിൽ വരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ യുവാക്കൾക്കായി മെഗാ തൊഴിലവസര പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഒരുലക്ഷം കോടിയുടെ പദ്ധതിക്ക് ഇന്നു തുടക്കമാകും. മൂന്നര കോടി യുവാക്കൾക്ക് പ്രയോജനപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത വീര സൈനികർക്ക് പ്രധാനമന്ത്രി ആദരം അര്പ്പിച്ചു. നമ്മുടെ സൈനികർ തീവ്രവാദികൾക്ക് നല്ല മറുപടി നൽകി. അവരെ പിന്തുണക്കുന്നവർക്കും തക്ക ശിക്ഷ കൊടുത്തു. പാക് തീവ്രവാദ കേന്ദ്രങ്ങൾ നമ്മുടെ സൈന്യം തകർത്തു. അണുവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട. ആ ബ്ലാക്ക് മെയിലിംഗ് ഇനി നടപ്പാവില്ല. സിന്ധു നദീജല കരാറിൽ പുനരാലോചനയില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ ജലത്തിന്റെ അധികാരം ഇവിടുത്തെ കർഷകർക്കാണ് – പ്രധാനമന്ത്രി പറഞ്ഞു.
