സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മത്സരിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു.ഇതനുസരിച്ച് പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിന് കസേരയാണ് ചിഹ്നമായി ലഭിക്കുക.കേരള കോൺഗ്രസ് ബി-ക്ക് ഉദയസൂര്യനും കേരള കോൺഗ്രസ് ജേക്കബിന് ബാറ്ററി ടോർച്ചും കേരള കോൺഗ്രസ് സെക്യുലറിന് ഇലക്ട്രിക് ബൾബുമാണ് അനുവദിച്ചിട്ടുള്ളത്.ജനാധിപത്യ കേരള കോൺഗ്രസിന് സ്കൂട്ടറാണ് ചിഹ്നം.
ദേശീയ പാർട്ടികളും സംസ്ഥാന പാർട്ടികളും ഒഴികെയുള്ള പാർട്ടികളുടെ അനുവദിച്ച ചിഹ്നങ്ങളുടെ പട്ടികയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്.ഇതു സംബന്ധിച്ച പരാതികൾ ഒക്ടോബർ 30 വരെ കമ്മീഷൻ സെക്രട്ടറിക്ക് രേഖാമുലം സമർപ്പിക്കാം.കരടു വിജ്ഞാപനത്തിൽ ഉൾപ്പെടാത്തവർക്ക് പുതുതായി ചിഹ്നം ആവശ്യമെങ്കിൽ ഒക്ടോബർ 30-നകം അപേക്ഷിക്കണം.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾക്കാണ് അപേക്ഷിക്കാൻ അർഹത.മറ്റു സംസ്ഥാനങ്ങളിലെയോ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയോ അംഗീകൃത പാർട്ടികളോ കേരള നിയമസഭയിലോ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലോ പ്രാതിനിധ്യമുള്ളതോ ആയ കക്ഷികളായിരിക്കണം.
മറ്റ് പ്രധാന കക്ഷികളും അനുവദിച്ച ചിഹ്നങ്ങളും ചുവടെ
രാഷ്ട്രീയ ജനതാദൾ – റാന്തൽ,എൻ.സി.പി. – ക്ലോക്ക്, ഫോർവേഡ് ബ്ലോക്ക് – സിംഹം,സി.പി.ഐ(എം.എൽ.) റെഡ് സ്റ്റാർ – ബെൽ,സി.എം.പി. – നക്ഷത്രം,കോൺഗ്രസ് എസ് – കായ്ഫലമുള്ള തെങ്ങ്,ഐ.എൻ.എൽ. – തുലാസ്, ജെ.എസ്.എസ്. – ബസ്,ജെ.എസ്.എസ്(രാജൻ ബാബു വിഭാഗം)- ജീപ്പ്,ലോക്ജനശക്തി പാർട്ടി – ബംഗ്ലാവ്, നാഷണൽ സെക്യുലർ കോൺഫറൻസ് – ഗ്ലാസ് ടംബ്ലർ, പി.ഡി.പി. – ബോട്ട്,ആർ.എം.പി. – ഫുട്ബോൾ,സമാജ് വാദി പാർട്ടി – സൈക്കിൾ,എസ്.ഡി.പി.ഐ – കണ്ണട, വെൽഫേർ പാർട്ടി – ഗ്യാസ് സിലിണ്ടർ.
ദേശീയ പാർട്ടികളായ ആം ആദ്മി പാർട്ടി(ചൂല്),ബഹുജൻ സമാജ് പാർട്ടി(ആന),ഭാരതീയ ജനതാ പാർട്ടി(താമര),കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)(ചുറ്റികയും അരിവാളും നക്ഷത്രവും),ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈപ്പത്തി),നാഷണൽ പീപ്പിൾസ് പാർട്ടി(ബുക്ക്) എന്നിവർക്കും സംസ്ഥാന പാർട്ടികളായ ജനതാദൾ- സെക്യുലർ(തലയിൽ നെൽക്കതിരേന്തിയ കർഷക സ്ത്രീ),കേരള കോൺഗ്രസ് -എം(രണ്ടില),ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്(ഏണി),റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (മൺവെട്ടിയും മൺകോരിയും), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(ധാന്യക്കതിരും അരിവാളും)എന്നിവർക്ക് ചിഹ്നങ്ങൾ നേരത്തേ അനുവദിച്ചിരുന്നു