നാളത്തെ ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെ എസ് ആര് ടി സിയുടെ മുഴുവന്‍ ബസ്സുകളും സര്‍വീസിനിറക്കാന്‍ കെ എസ് ആര് ടി സി എക്സിക്യൂട്ടീവ് ഡയറകടർ സര്‍ക്കുലര്‍ പുറത്തിറക്കി. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ആവശ്യാനുസരണം സര്‍വീസ് നടത്തണം. ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ ആവശ്യമെങ്കിൽ പൊലിസിൻ്റെ സഹായം തേടണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.
അതേസമയം, സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകളുമായി ഗതാഗത കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബസ് സമരവുമായി ഒരു വിഭാഗം ബസുടമകൾ മുന്നോട്ടു പോകുന്നത്. ഒരാഴ്ച സമയം നല്‍കണമെന്ന് ഗതാഗത കമ്മീഷണര്‍ ആവശ്യപ്പെട്ടെങ്കിലും ആവശ്യം അംഗീകരിക്കാന്‍ ഉടമകള്‍ തയ്യാറായിട്ടില്ല. വിദ്യാര്‍ത്ഥി കണ്സഷന് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാളത്തെ സൂചനാ സമരം. ഈ മാസം 22 മുതല്‍ അനിശ്ചിതകാല സമരവും ബസുടമകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
