ബംഗളുരുവിൽ ചിട്ടി നടത്തി 100 കോടിയോളം രൂപയുമായി മലയാളി ദമ്പതികൾ മുങ്ങിയതായി പരാതി. പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആലപ്പുഴ രാമങ്കരി സ്വദേശികളാണ് പണവുമായി കടന്നുകളഞ്ഞതെന്ന് പറയപ്പെടുന്നു. എ ആൻ്റ് എ എന്ന പേരിൽ ചിട്ടിക്കമ്പനി നടത്തിയിരുന്ന ടോമി – ഷൈനി ദമ്പതികളാണ്, മലയാളികൾ അടക്കം ആയിരത്തിലധികം ആളുകളുടെ പണവുമായി കടന്നു കളഞ്ഞത്.
ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ് അടക്കം വിറ്റാണ് ദമ്പതികൾ സ്ഥലം വിട്ടത്. ചിട്ടി സ്ഥാപനത്തിലെ തൊഴിലാളികൾക്കു പോലും ഇക്കാര്യങ്ങളെ കുറിച്ച് ഒരു സൂചന പോലും നൽകാതെയാണ് ഇവർ നീക്കം നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവർ അവസാനമായി കമ്പനിയിൽ എത്തിയതെന്ന് പറയപ്പെടുന്നു. പിറ്റേന്ന് മുതൽ മൊബയിൽ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലാണ്. ദമ്പതികൾ വിദേശത്തേക്കു കടന്നു കളയാനാണ് സാധ്യത എന്ന് പൊലിസ് കണക്കു കൂട്ടുന്നു.
ആകെ 1300 ൽ അധികം ചിട്ടി ഇടപാടുകാർ ഉള്ളതായി കമ്പനിയിലെ ജീവനക്കാർ പറയുന്നു. 265 പേർ ഇതിനോടകം കമ്പനിയിൽ പണം നിക്ഷേപിച്ചതായി കാണിച്ച് പരാതിയുമായി എത്തിയിട്ടുണ്ട്. ഇത്രയധികം ഇടപാടുകാരുള്ളതിനാൽ വൻ തട്ടിപ്പ് നടന്നതായി പൊലിസ് കണക്കുകൂട്ടുന്നു. ബംഗളുരുവിലെ രാമമൂർത്തി നഗർ പൊലിസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.
