നിപ – പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി : ഡി എം ഒ

At Malayalam
2 Min Read

മലപ്പുറം ജില്ലയില്‍ മക്കരപ്പറമ്പ് ചെട്ടിയാരങ്ങാടിയില്‍ നിപ ബാധ സംശയിച്ച് 18 വയസ്സുകാരി മരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ : ആര്‍. രേണുക അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഡി എം ഒയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെയും എപിഡമോളജിസ്റ്റുകള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ : സി ഷുബിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ സംഘം സര്‍വയലന്‍സ് നടത്തി.

സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന ദിവസം വരെ ക്വാറന്റൈന്‍ പാലിക്കേണ്ടതും കുടുംബാംഗങ്ങള്‍, പൊതുജനങ്ങള്‍, എന്നിവരുമായി ഇടപഴകുന്നത് ഒഴിവാക്കേണ്ടതുമാണ്. ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാൽ ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം. ജില്ലാമെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.
ഫോണ്‍: 0483 – 2735010, 0483 – 2735020

രോഗലക്ഷണങ്ങള്‍:
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ എടുക്കുന്ന കാലയളവായ ഇന്‍കുബേഷന്‍ പിരീഡ് നാലു മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെ ആകാം. പനിയോടൊപ്പം തലവേദന, ചര്‍ദ്ദി, ജന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസ തടസ്സം, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശസംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയുംതോറും വര്‍ദ്ധിച്ചു വരാം എന്നതും രോഗ തീവ്രത വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് രോഗവ്യാപന സാധ്യത വര്‍ദ്ധിച്ചേക്കാം എന്നതും നിപ്പ രോഗത്തിന്റെ പ്രത്യേകതയാണ്.

ശ്രദ്ധിക്കേണ്ട വ : വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലെങ്കിൽ വവ്വാല്‍ കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്ന് അണുബാധ ഉണ്ടായ മറ്റു മൃഗങ്ങള്‍ തുടങ്ങിയവയിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. വൈറസ് ബാധിച്ച ആള്‍ക്ക് രോഗലക്ഷണം പ്രകടമായതിനു ശേഷം മറ്റുള്ളവരിലേക്ക്
സമ്പര്‍ക്കത്തിലൂടെ രോഗം പകരും. ലക്ഷണം ഉള്ളവരുമായി അടുത്ത സമ്പര്‍ക്കമുള്ളവരിലേക്ക് ശരീര സ്രവത്തിലൂടെയാണ് അസുഖം പകരുന്നത്. നിപ ബാധിത ഇടങ്ങളില്‍ പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും വിശിഷ്യാ പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസംമുട്ടലിൻ്റെ ലക്ഷണങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഉളളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും മാസ്‌ക് ധരിക്കേണ്ടതാണ്. രോഗിയുടെ വ്യക്തിപരമായ
ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുക. രോഗിക്ക് ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ഇവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍
പാലിക്കേണ്ടതുമാണ്.

- Advertisement -

മുന്‍കരുതലുകള്‍:

  • മറ്റുള്ളവരും ആയി ഇടപഴകുന്ന സമയത്ത് കൃത്യമായി മാസ്‌ക് ഉപയോഗിക്കുക.
  • സാമൂഹിക അകലം പാലിക്കുക.
  • ഇടയ്ക്കിടക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുയോ അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയോ ചെയ്യേണ്ടതാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവരും അവരുമായി
    ബന്ധപ്പെടുന്നവരും കുടുംബാംഗങ്ങളും മാസ്‌ക്
    ധരിക്കേണ്ടതാണ്.
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment