30 വർഷമായി ഒളിവിൽ കഴിഞ്ഞ ബോംബ് സ്ഫോടന കേസുകളിലെ പ്രതി പിടിയിൽ

At Malayalam
2 Min Read

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിരവധി ബോംബ് സ്‌ഫോടന പരമ്പരകളിലെ സൂത്രധാരനായ കാസർഗോഡ് സ്വദേശി അബൂബക്കര്‍ സിദ്ദിഖ് പിടിയിലായി. ആന്ധ്രാപ്രദേശിലെ ഒളിസങ്കേതത്തില്‍ നിന്നാണ് തമിഴ്‌നാട് പൊലീസിന്റെ ഭീകരവിരുദ്ധസേന ( എ ടി എസ് ) ഇയാളെ പിടികൂടിയത്. 30 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ക്കൊപ്പം കൂട്ടാളിയായ തിരുനെൽവേലി സ്വദേശി മുഹമ്മദ് അലിയെയും പിടികൂടിയിട്ടുണ്ട്. നിരോധിത സംഘടനയായ തമിഴ്‌നാട്ടിലെ അല്‍ ഉമ അടക്കമുള്ള സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയ കേസിലും അബൂബക്കര്‍ സിദ്ദിഖ് പ്രതിയാണ്.

1995 മുതല്‍ ഒളിവില്‍ കഴിയുന്ന അബൂബക്കര്‍ സിദ്ദിഖ് കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലും ഉണ്ടായ സ്ഫോടനക്കേസുകളിലും പ്രതിയാണ്. 1995 ല്‍ ചെന്നൈയില്‍ ഹിന്ദുമുന്നണിയുടെ ഓഫീസില്‍ നടന്ന സ്ഫോടനം, അതേവര്‍ഷം നാഗപട്ടണത്ത് നടന്ന പാഴ്സല്‍ ബോംബ് സ്ഫോടനം. 1999 ല്‍ ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍ അടക്കം ഏഴു സ്ഥലങ്ങളില്‍ ഉണ്ടായ സ്ഫോടനം. ചെന്നൈ എഗ്മോറിലെ പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ ഉണ്ടായ സ്ഫോടനം. 2011 ല്‍ എല്‍ കെ അദ്വാനിയുടെ മധുരയിലെ രഥയാത്രക്കിടെ പൈപ്പ് ബോംബ് കണ്ടെത്തിയ സംഭവം. 2012 ല്‍ വെല്ലൂരില്‍ ഡോ. അരവിന്ദ് റെഡ്ഡിയെ കൊലപ്പെടുത്തിയ സ്ഫോടനം. 2013 ല്‍ ബെംഗളൂരുവിലെ മല്ലേശ്വരത്ത് ബി ജെ പി ഓഫീസിലുണ്ടായ ബോംബ് സ്ഫോടനം തുടങ്ങി നിരവധി സ്ഫോടനങ്ങളുടെ സൂത്രധാരനായിരുന്നു അബൂബക്കര്‍ സിദ്ദിഖെന്ന് പൊലീസ് പറയുന്നു.

യൂനുസ്, മന്‍സൂര്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന മുഹമ്മദ് അലി 1999 ല്‍ കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടായ സ്ഫോടന പരമ്പരകളിലെ പ്രധാനപ്രതികളില്‍ ഒരാളാണ്. 26 വര്‍ഷമായി ഇയാളും ഒളിവിലായിരുന്നു. തെക്കേ ഇന്ത്യയില്‍ വര്‍ഗീയ കലാപമുണ്ടാക്കുക, ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുക എന്നീ ലക്ഷ്യങ്ങളോടെ നടത്തിയ നിരവധി സ്ഫോടന പരമ്പരകൾ, തീവ്രവാദത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യൽ എന്നിവയുൾപ്പടെ ഈ സംഘം ചെയ്തിരുന്നതായി എ ടി എസ് അറിയിച്ചു.

അബൂബക്കറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയില്‍ നിന്ന് അബൂബക്കര്‍ സിദ്ദിഖ് പിടിയിലാക്കുന്നത്. അബൂബക്കറിനെ പിടികൂടാനായത് നിര്‍ണായക നേട്ടമാണെന്ന് എന് ഐ എയും തമിഴ്‌നാട് പൊലീസും പറഞ്ഞു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment