തിരുവനന്തപുരം മെഡിക്കൽ കോളജിനെ സംബന്ധിച്ച ഡോ. ഹാരിസ് ചിറക്കലിൻ്റെ വെളിപ്പെടുത്തലിനു പിന്നാലെ ഇക്കാര്യം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി നാലംഗ സമിതി രൂപീകരിച്ചു കൊണ്ട് ഉത്തരവിറങ്ങി. ആലപ്പുഴ ഗവ: മെഡിക്കൽ കോളജ് പ്രിൻസിപ്പാളും നെഫ്രോളജി വിഭാഗം മേധാവിയും കോട്ടയം മെഡിക്കൽ കോളജിലെ സൂപ്രണ്ടും യൂറോളജി വിഭാഗം മേധാവിയും – എന്നിവരാണ് സമിതിയംഗങ്ങൾ. ഇവർ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ ഉപകരണങ്ങളുടെ അപര്യാപ്തത രോഗികൾക്കും ഡോക്ടർമാർക്കും ഒരുപോലെ ഉണ്ടാക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ഡോ. ഹാരിസ് എഴുതി സാമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ചത് ഏറെ വിവാദമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ എല്ലാ വിഭാഗങ്ങളിലും ഈ അവസ്ഥയുണ്ടെന്നും ഇടയ്ക്ക് നിൽക്കുന്ന ചില ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഈ ഗതികേടിനു കാരണമെന്നും ഡോക്ടർ പറഞ്ഞിരുന്നു.