ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് അപകടം. വിമാനത്തിൽ 242 യാത്രക്കാരുണ്ടെന്നാണ് വിവരം.
ഉച്ചയ്ക്ക് 1.17നാണ് വിമാനം അഹമ്മദാബാദിൽനിന്ന് ടേക് ഓഫ് ചെയ്തത്. വിമാനത്തിന്റെ പിൻവശം മരത്തിലിടിച്ചെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. അഹമ്മദാബാദ് വിമാനത്താവളത്തിനടുത്തുള്ള മേഘാനിനഗർ പ്രദേശത്താണ് അപകടം. മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ പേരും യാത്രക്കാരുടെ പട്ടികയിലുണ്ട്. കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി എയർ ഇന്ത്യ 1800 5691 444 എന്ന പ്രത്യേക പാസഞ്ചർ ഹോട്ട്ലൈൻ നമ്പറും സജ്ജമാക്കിയിട്ടുണ്ട്.
