തിരുവനന്തപുരം ജില്ലയിലെ അടിമലത്തുറയിൽ കടലിൽ അപകടത്തിൽപ്പെട്ട മത്സ്യതൊഴിലാളികളെ രക്ഷിക്കാൻ പോയ മറൈൻ എൻഫോഴ്സ്മെന്റിന്റെ ‘പ്രതീക്ഷ’ എന്ന ബോട്ട് യന്ത്രതകരാറിനെത്തുടർന്നു കടലിൽ കുടുങ്ങിപ്പോയിരുന്നു. നഴ്സിങ് സ്റ്റാഫ് ഉൾപ്പെടെ ഒമ്പത് ഉദ്യോഗസ്ഥർ ആണ് ആ ബോട്ടിൽ ഉണ്ടായിരുന്നത്.
ഇന്നു രാവിലെ എട്ടു മണിയോടെ മറൈൻ എൻഫോഴ്സ്മെൻറ് അറിയിച്ചതനുസരിച്ച് വിഴിഞ്ഞം പോർട്ടിലെ ടഗ് ബോട്ട് ഡോൾഫിൻ 26 സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു. പ്രതികൂല കാലാവസ്ഥയിൽ മൂന്നു മണിക്കൂർ നീണ്ട കഠിന ശ്രമങ്ങൾക്കൊടുവിൽ അപകടത്തിൽപ്പെട്ട ബോട്ട് സുരക്ഷിതമായി പോർട്ട് ബെർത്തിൽ എത്തിച്ചതായി വിവരം ലഭിച്ചു.